തൃശൂർ എരുമപ്പെട്ടിയിൽ അഞ്ചംഗ കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവരെ കിണറ്റിലുമാണ് കണ്ടത്. കിണറ്റിൽ നിന്ന് നാട്ടുകാർ രക്ഷിച്ച മൂത്ത കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലിശക്ക് പണം വാങ്ങിയതടക്കമുള്ള സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
എരുമപ്പെട്ടിക്ക് സമീപം കടങ്ങോട് കാട്ടിലപ്പറമ്പിൽ വീട്ടിൽ സുരേഷ്‌കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു സമീപത്തുകൂടി പോയ നാട്ടുകാർ സുരേഷ് കുമാറിനെ മുറ്റത്തെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് കിണറ്റിൽ പരിശോധിച്ചപ്പോൾ മറ്റ് നാലു പേരെ കിണറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിലും കണ്ടെത്തി. ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവർ പുറത്തെത്തിക്കുമ്പോൾ മരിച്ച നിലയിലായിരുന്നു., ജീവൻ അവശേഷിച്ചിരുന്ന വൈഷ്ണവിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. 9 വയസുള്ള വൈഷ്ണവിയും വൈഗയും ഇരട്ട സഹോദരിമാരാണ്. വീടിനുള്ളിൽ നിന്ന് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ടൈൽസ് പണികൾ ചെയ്തിരുന്ന സുരേഷ്കുമാർ അടുത്തിടെ ലോട്ടറി വിൽപനയിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ കുറിച്ചിട്ടി നടത്തിയെങ്കിലും വിജയിച്ചില്ല. ഇതു മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാൻ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതിരുന്നതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയാണ് ആത്മഹത്യാ കുറിപ്പലുള്ളത്. എന്നാൽ പലിശക്ക് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനെ തുടർന്ന് സ്ലേഡ് മാഫിയ ഭീഷണിപ്പടുത്തിയിരുന്നതായും ആക്ഷേപമുണ്ട്.