എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചുകളില്‍ നേരിയ സംഘർഷം. പരീക്ഷാ നടത്തിപ്പിൽ തെറ്റുപറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് കവാടത്തിലെത്തിയത്. കെ പി സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം എം ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ ബാരിക്കേടുകൾ തകർത്ത് അകത്തുകടക്കാനായി പ്രവർത്തകരുടെ ശ്രമം.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് തുടർച്ചായായി ജലപീരങ്കി പ്രയോഗിച്ചതോടെ എംജി റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പിന്നാലെ സമാനആവശ്യവുമായി യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം എസ് എസ് എൽ സി പരീക്ഷാ നടത്തിപ്പിൽ തെറ്റുപറ്റിയെന്നും അത് കണ്ടെത്തിയതിനാൽ ഉടൻ തിരുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ പ്രതിഷേധിച്ച് എം.എസ്‍.എഫ് പ്രവർത്തകർ കോഴിക്കോട് കലക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.