ജിഷ കേസ് അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും വിജിലൻസ് ഡയറക്ടർ സർക്കാരിന് റിപ്പോര്‍ട്ട് നൽകി. എന്നാൽ റിപ്പോർട്ട് തള്ളിയ ഡി.ജി.പി. ലോക്നാഥ് ബെഹ്റ , വിജിലന്‍സിന് ഇങ്ങനെ റിപ്പോർട്ട് നൽകാൻ അധികാരമില്ലെന്ന് സർക്കാരിനെ അറിയിച്ചു. ജിഷകേസ് അന്വേഷണത്തിൽ തുടക്കം മുതൽ പാളിച്ചകൾ ഉണ്ടായി എന്നാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനെ അറിയിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എഡിജിപി കെ.പത്മകുമാറിന്റേയും തുടർന്ന് ഇടതുസർക്കാർ നിയമിച്ച എഡിജിപി ഡോ.ബി.സന്ധ്യയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങളുടെ പ്രവർത്തനത്തെയാണ് വിജിലൻസ് ഡയറക്ടർ ചോദ്യം ചെയ്തിരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിലും അവ അന്വേഷണത്തിലെ മറ്റ് വിവരങ്ങളുമായി യുക്തിസഹമായി ബന്ധിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. ഈ വിധത്തിൽ കോടതിയിലെത്തിയാൽ കേസ് നിലനിൽക്കുമോ എന്ന സംശയവും റിപ്പോർട്ടിലുണ്ട്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റക്ക് കൈമാറി.
എന്നാൽ വിജിലൻസിന് ഇങ്ങനെയൊരു റിപ്പോർട്ട് നൽകാൻ അവകാശമില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ മറുപടി. ഇനി സർക്കാരാണ് റിപ്പോർട്ടിന്റെ കാര്യത്തിൽ നിലപാടെടുക്കേണ്ടത്. അതേസമയം പ്രതിഭാഗം അഭിഭാഷകർ ഈ റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടു വരികയും ചെയ്യും. ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ച അന്വേഷണ സംഘങ്ങളെ മാത്രമല്ല, സർക്കാരിനെയും വലിയ പ്രതിസന്ധിയിലാക്കുന്നതാണ് വിജിലൻസ് ഡയറക്ടറുടെ 16 പേജുള്ള റിപ്പോർട്ട്. ഇടതുസർക്കാർ അധികാരത്തിലെത്തി ഒരു മാസത്തിനകം ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യാനായത് നേട്ടമായി ആഭ്യന്തരവകുപ്പ് ഉയർത്തിക്കാട്ടിയിരുന്നു.