അധികാരമേറ്റ് പത്തുമാസത്തിനിടെ പിണറായിവിജയൻ സർക്കാരിനേറ്റ രണ്ടാമത്തെ കനത്തപ്രഹരമാണ് എ·.കെ.ശശീന്ദ്രന്റെ രാജി. ബന്ധുനിയമനവിവാദത്തിൽ കുരുങ്ങി ഇ.പി.ജയരാജൻ മന്ത്രിസ്ഥാനമൊഴിഞ്ഞതിന്റെ ചൂടാറും മുമ്പാണ് എ.കെ.ശശീന്ദ്രനും സ്ഥാനമൊഴിയുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സി.പി.എം സംസ്ഥാനസമിതി തുടരുന്നതിനിടെയാണ് രാജിയെന്നത് യാദൃശ്ചികതയായി.
സമാനമായ ആരോപണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജോസ് തെറ്റയിലിനെതിരെ ഉയർന്നപ്പോൾ, അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. എന്നാൽ ആരോപണം ഉയർന്നപ്പോൾത്തന്നെ എ.കെ.ശശീന്ദ്രൻ രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. സി.പി.എം നേതൃതലത്തിൽ നടന്ന ആശയവിനിമയവും രാജിയാണ് ഉത്തമമെന്ന നിലപാടിലെത്തി. തുടർന്നാണ് ശശീന്ദ്രൻ രാജി പ്രഖ്യാപിച്ചത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മറിച്ചൊരു തീരുമാനം ആലോചിക്കാൻ പോലുമാകില്ലായിരുന്നു. ധാർമികത ഉയർത്തിപ്പിടിച്ച് രാജി പ്രഖ്യാപിക്കുന്നതോടെ സർക്കാരോ മുന്നണിയോ പ്രതിരോധത്തിലാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇതൊക്കെയാണെങ്കിലും വിവാദം ഇടതുമുന്നണിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ബന്ധു നിയമനവിവാദത്തെത്തുടർന്ന് ഒക്ടോബറിലാണ് ഇ·.പി.ജയരാജൻ രാജിവെച്ചത്. അഞ്ചാംമാസം അടുത്ത മന്ത്രിയും രാജിവെക്കാൻ നിർബന്ധിതമായത് സർക്കാരിന് ശുഭസൂചനയല്ല. മന്ത്രിമാരുടെ പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രത വേണമെന്നായിരുന്നു സി.പി.എം നേതൃയോഗത്തിലുയർന്ന പ്രധാന ആവശ്യം. ഇനിയുള്ള നാളുകളിൽ മന്ത്രിമാർക്കുള്ള മുന്നറിയിപ്പുകൂടിയാവുകയാണ് അടുപ്പിച്ചടുപ്പിച്ചുള്ള രാജികൾ.