പരാതി ലഭിക്കാതെ എ.കെ.ശശീന്ദ്രനെതിരെ പൊലീസ് കേസെടുക്കില്ല. തന്നെ കുടുക്കിയതാണെന്ന് ശശീന്ദ്രന് പരാതിയുണ്ടെങ്കില്‍ കേസെടുക്കും. അല്ലെങ്കിൽ സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിക്കണം.
ലൈംഗീകാതിക്രമം മാത്രമല്ല, ലൈംഗീകച്ചുവയുള്ള സംസാരം, നോട്ടം പോലും കുറ്റകരമാണെന്നിരിക്കെ എകെ ശശീന്ദ്രനെതിരെ കേസെടുക്കാൻ എല്ലാ വകുപ്പുമുണ്ട്. അതും ജാമ്യമില്ലാത്ത വകുപ്പിൽ തന്നെ. എന്നാൽ അതിന് സ്ത്രീക്ക് പരാതിയുണ്ടെന്ന് വ്യക്തമാകണം. അല്ലെങ്കില്‍ മന്ത്രിയുടെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ആരെങ്കിലുമായിരുന്നു എന്ന് വിവരം ലഭിക്കണം. തൽക്കാലം അങ്ങനെയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പരാതിക്കായി കാക്കാൻ തന്നെയാണ് പൊലീസിൽ ധാരണയായിട്ടുള്ളത്. രേഖാമൂലമോ അല്ലാതെയോ പരാതി ലഭിച്ചാൽ മതിയാകും. മന്ത്രി ഫോണിൽ ബന്ധപ്പെട്ട സ്ത്രീ അതിന് തയ്യാറുണ്ടോ എന്നാണ് അറിയാനുള്ളത്. ഇനി സംഭവത്തിൽ മന്ത്രിക്ക് പരാതിയുണ്ടെങ്കിലും കേസെടുക്കും. തന്നെ കുടുക്കിയതാണെന്നോ ഗുഡാലോചന നടന്നെന്നോ മന്ത്രി ശശീന്ദ്രൻ പറഞ്ഞിട്ടില്ലെങ്കിലും അത്തരം ചില സംശയങ്ങൾ രാഷ്ട്രിയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട്. അങ്ങനെ പരാതി ലഭിച്ചാലും പൊലീസിന് കേസെടുക്കാമെന്നാണ് പൊലീസിന്റെ തീരുമാനം. ഇത് രണ്ടുമല്ലെങ്കിൽ സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിക്കണം.
താൻ വഴിവിട്ട് പെരുമാറിയിട്ടില്ലെന്നും ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് രാജി പ്രഖ്യാപിക്കുമ്പോൾ ശശീന്ദ്രൻ പറഞ്ഞത്. ഇതുപ്രകാരം ഒരന്വേഷണത്തിന് സർക്കാർ നിർദേശിക്കുമോയെന്നത് സംബന്ധിച്ചും ഇതുവരെ സൂചനയൊന്നുമില്ല. ഇതൊന്നും ഉണ്ടായില്ലെങ്കിൽ പിന്നെ മന്ത്രിയുടെ രാജിൃയിൽ എല്ലാം കെട്ടടങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.