സമവായനീക്കം അട്ടിമറിച്ച് കെ.എസ്.യു പിടിച്ചെടുത്ത എ ഗ്രൂപ്പിന്, തിരിച്ചടി നല്‍കാനൊരുങ്ങി ഐ ഗ്രൂപ്പ്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പുനടത്തണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അടുത്തദിവസം കത്തുനല്‍കും. കെ.എസ്.യു സംസ്ഥാനകമ്മിറ്റിയിൽ ഭൂരിപക്ഷം നേടിയെങ്കിലും ജില്ലാതലത്തിൽ വലിയ തിരിച്ചടിയുണ്ടായത് െഎ ഗ്രൂപ്പിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച 13 ജില്ലകളിൽ 11 ഇടത്തും എ ഗ്രൂപ്പ് ജയിച്ചിരുന്നു. എന്നാൽ സമവായധാരണയുണ്ടാക്കിയശേഷം എ ഗ്രൂപ്പ് ചതിക്കുകയായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. ഉമ്മൻചാണ്ടിയുൾപ്പടെയുള്ളവർ ഒാരോ ജില്ലയിലും ഇതിനായി ചരടുവലിച്ചു. ഇതിന് തിരിച്ചടി ലക്ഷ്യമിട്ടാണ് എ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യവുമായി െഎ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
കമ്മിറ്റിയുടെ കാലാവധി രണ്ടുവർഷമാണെങ്കിലും നിലവിലെ കമ്മിറ്റി നാലുവർഷം പിന്നിട്ടു. പ്രസിഡന്റ് തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നു. ബ്ലോക്ക് മണ്ഡലം തലങ്ങളിൽ അറുപത് ശതമാനം ആളുകളെ പിരിച്ചുവിട്ട് പ്രസിഡന്റിന് താൽപര്യമുള്ളവരെ നിയമിക്കുന്നു. ഇങ്ങനെ പോകുന്നു നിലവിലുള്ള കമ്മിറ്റിയ്ക്കെതിരെ െഎ ഗ്രൂപ്പ് ഉയർത്തുന്ന ആക്ഷേപങ്ങൾ. ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിൽ 15 മണ്ഡലങ്ങളും ഇപ്പോൾ എ ഗ്രൂപ്പിനൊപ്പമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തേക്കാൾ, പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കും മുമ്പ് ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുക കൂടിയാണ് െഎ ഗ്രൂപ്പിന്റ ലക്ഷ്യം.കോൺഗ്രസിനുള്ളിൽ ഏറെക്കാലം നിശ്ചലമായി കിടന്നിരുന്ന ഗ്രൂപ്പ് പോരും ഇതോടെ സജീവമാകുകയാണ്.