പൊലീസിനെ കയറൂരിവിടരുതെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വി.എസ് അച്യുതാനന്ദന്‍റെ താക്കീത്. പൊലീസ് ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്ന സംസ്ഥാനസമിതിയിലാണ് വി.എസ് നിലപാട് അറിയിച്ചത്. യോഗം തിരുവനന്തപുരം എ.കെ.ജി സെന്ററിൽ തുടരുകയാണ്.
പത്തുമാസം ഒരു സർക്കാരിനെ വിലയിരുത്താനുള്ള കാലയളവല്ലെന്ന മുഖവുരയോടെയായിരുന്നു സംസ്ഥാനസമിതിയിലെ വി.എസിന്റെ പ്രസംഗം. മുഖ്യമന്ത്രിയും മന്ത്രിമാരും ജാഗ്രതയോടെ മുന്നോട്ടുപോകണം. മുഖ്യമന്ത്രി പിണറായി വിജയനുള്ള ഉപദേശരൂപത്തിലായിരുന്നു പൊലീസിനെക്കുറിച്ചുള്ള വി.എസിന്റെ അഭിപ്രായപ്രകടനം. ഭരണം മാറിയത് അറിയാത്തതുപോലെയാണു പൊലീസ് പെരുമാറുന്നത്. അവർക്കുമേൽ നിയന്ത്രണമില്ലെങ്കിൽ, സർക്കാർ കുഴപ്പത്തിലാകും. ഇക്കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്നും വി.എസ് പറഞ്ഞു.
ഭരണമാറിയിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. പാർപ്പിടപ്രശ്നം, ഭൂമിപ്രശ്നം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവ ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനസമിതിയിലെ സ്ഥിരം ക്ഷണിതാവായ ശേഷം ആദ്യമായാണ് വി.എസ് യോഗത്തിൽ നിലപാട് വ്യക്തമാക്കിയത്. വി.എസിന്റെ അടക്കം വിമർശനങ്ങള്‍ക്ക് ഇന്ന് മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയും മറുപടി നൽകും. പഴ്സണൽ സ്റ്റാഫംഗങ്ങൾക്കിടയിൽ അഴിച്ചുപണി വേണമെന്ന ചർച്ചയിലെ പൊതുവികാരം പാർട്ടി കണക്കിലെടുക്കുമെന്നാണ് സൂചന.