നക്സൽ വർഗീസിനെതിരെ ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത് സിപിഎം നയങ്ങൾക്ക് വിരുദ്ധമായി. വർഗീസിനെ വധിച്ചതാണെന്ന് 1970ൽ പാട്യം ഗോപാലൻ ലോകസഭയിൽ പറഞ്ഞതും നിയമസഭയിൽ സിപിഎം അന്ന് ഉയർത്തിയ പ്രക്ഷോഭങ്ങളും പിണറായി സർക്കാർ വിസ്മരിച്ചു. ഏറ്റുമുട്ടലിലാണ് വർഗീസ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൊലപാതകിയും തട്ടിപ്പുകാരനുമാണെന്നാണ് സത്യവാങ്മൂലം നൽകിയത്.
"ഊർജസ്വലനായ ഒരു യുവ നക്സലൈറ്റ് നേതാവായിരുന്ന വർഗീസിനെ സി.ആർ.പിക്കാർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. പ്രഭാതം മുതൽ പ്രദോഷംവരെ ഹീനമായി ഭേദ്യം ചെയ്തു. സെൻട്രൽ പൊലീസുകാർ ആ യുവാവിന്റെ ഒരു കണ്ണ് ചൂഴ്ന്നെടുക്കുകയുണ്ടായി. രാത്രിയുടെ യാമങ്ങളിൽ അദേഹത്തെ വെടിവെച്ചുകൊന്നു. എനിക്ക് ആഭ്യന്തര മന്ത്രിയോട് അപേക്ഷിക്കുവാനുള്ളത് മഹാത്മജിയുടെ ഘാതകനോട് കാട്ടിയ നീതിയെങ്കിലും ക്രിമിനൽ കേസ്സിൽപെട്ട നക്സലൈറ്റ് കാരോട് കാട്ടണമെന്നാണ് " മുഖ്യമന്ത്രി പിണറായി വിജയനടക്കം ആദരവോടെ കാണുന്ന പഴയാല കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലൻ 1970 മാർച്ച് ഇരുപത്തിയഞ്ചിന് ലോകസഭയിൽ പറഞ്ഞ വാക്കുകളാണിത്. നക്സലേറ്റുകളെക്കുറിച്ചുള്ള സിപിഎമ്മിന്റെ നയം പാട്യം ഗോപാലൻ വ്യക്തമാക്കിയപ്പോൾ സാക്ഷ്യയായി എ.കെ.ജിയും ലോകസഭയിലുണ്ടായിരുന്നു.
പക്ഷേ അതേ ഇടതുപക്ഷം ഇന്ന് നക്സൽ വർഗീസിനെ തളളിപ്പറഞ്ഞതിലൂടെ ആദ്യകാല കമ്മ്യൂണിസ്റ്റുകാർ രൂപീകരിച്ച നയത്തെ അട്ടിമറിച്ചിരിക്കുന്നു. വർഗീസ് കൊലപാതകിയും തട്ടിപ്പുകാരനുമാണെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്. പാട്യം ഗോപാലനെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ വ്യാജ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച സംഭവത്തെയും പിണറായിയുടെ ആഭ്യന്തരവകുപ്പ് സത്യവാങ്മൂലത്തിലൂടെ മറികടന്നു. വർഗീസിനെ കൊലപ്പെടുത്തിയതിന് വാചരണ കോടതി ഐ ജി ലക്ഷ്മണയ്ക്ക് നൽകിയ ജീവപര്യന്ത്യം ശിക്ഷ അന്തിമമല്ലെന്ന കാരണം പറഞ്ഞാണ് ഈ മലക്കം മറിച്ചിൽ. അന്നത്തെ ആഭ്യന്തര മന്ത്രി സിഎച്ച് മുഹമ്മദ് കോയ്ക്കെതിരെയും മുഖ്യമന്ത്രി സി. അച്യുത മേനോനെതിരെയും സിപിഎം നടത്തിയ പ്രക്ഷോഭങ്ങളും മറന്നിരിക്കുന്നു.
സിപിഎമ്മിന്റെ മുൻകാല നേതാക്കൾ പറഞ്ഞ വാക്കുകളും പാർട്ടി സ്വീകരിച്ച നയങ്ങളും ഉൾകൊണ്ട് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ നക്സൽ വർഗീസിനെതിരെ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ? ഉത്തരം പറയേണ്ടത് പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്.