കെ.എസ്.യു സംഘടന തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് സർവാധിപത്യം. സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പിലെ കെ.എസ്.അഭിജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഫലം പ്രഖ്യാപിച്ച പതിമൂന്ന് ജില്ലകളിൽ പതിനൊന്നും എ ഗ്രൂപ്പ് സ്വന്തമാക്കി. െഎ ഗ്രൂപ്പിലെ വി.പി.റഷീദാണ് സീനിയർ വൈസ് പ്രസിഡന്റ്. കണ്ണൂരിൽ നിന്നുള്ള വി.പി റഷീദിനേക്കാൾ 1976 വോട്ട് കൂടുതൽ നേടിയാണ് കോഴിക്കോട് ദേവഗിരി കോളജിലെ വിദ്യാർഥിയായ കെ.എം.അഭിജിത്ത് സംസ്ഥാന അധ്യക്ഷനായത്.
വോട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ റഷീദിന് പുറമെ െഎ ഗ്രൂപ്പിൽ നിന്ന് റിങ്കു പടിപ്പുരയ്ക്കല്‍, നിഖില്‍ ദാമോദരന്‍ എന്നിവരും വൈസ്പ്രസിഡന്‍റുമാരായി. മറ്റൊരു വൈസ് പ്രസിഡന്‍റായ ജഷീര്‍ പള്ളിക്കല്‍ ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാകാതെയാണ് ജയിച്ചത്. 13 അംഗ ജനറൽ സെക്രട്ടറിമാരിൽ 8 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 5 പേര്‍ എ ഗ്രൂപ്പില്‍ നിന്നും ജയിച്ചുകയറി. 15 അംഗ സെക്രട്ടറിമാരിൽ ഒമ്പതുപേരും എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ദേശീയ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നില്‍, രണ്ടുപേരും എ ഗ്രൂപ്പുകാരാണ്.
ഫലം പ്രഖ്യാപിച്ച 13 ജില്ലകളിൽ കൊല്ലവും തിരുവനന്തപുരവും ഒഴിച്ചുള്ളവയെല്ലാം എ ഗ്രൂപ്പിനൊപ്പം നിന്നു. തിരുവനന്തപുരത്ത് െഎ ഗ്രൂപ്പും കൊല്ലത്ത് െഎ ഗ്രൂപ്പ് വിമതനുമാണ് ജയം. തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ മാറ്റിവച്ച പത്തനംതിട്ടയും ഇടുക്കിയും എ ഗ്രൂപ്പ് നേടി. സ്ഥാനാർഥിയ്ക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കണ്ണൂരിലെ ഫല പ്രഖ്യാപനം മാറ്റിവച്ചിരിക്കുകയാണ്.എൻ.എസ് യു നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു രാത്രിവരെ നീണ്ട വോട്ടെണ്ണൽ.