സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും പീഡനവും വർദ്ധിക്കുമ്പോൾ, ബാലാവകാശ കമ്മിഷനിൽ ആളില്ല. ജനുവരിയിൽ കാലാവധി കഴിഞ്ഞ അംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ ഇത് വരെ നിയമിച്ചിട്ടില്ല. പോക്സോ നിയമത്തിന്റെ മേൽനോട്ടചുമതലയുള്ള സ്ഥാപനമാണ് നിർജീവമായി കിടക്കുന്നത്,.
പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമം, വിദ്യഭ്യാസ അവകാശ നിയമം എന്നിവയുടെ മേൽനോട്ട ചുമതല ബാലാവകാശ കമ്മിഷനാണ്. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ലംഘിക്കപ്പെടുന്നെങ്കിൽ അത് തടയേണ്ടതും നീതി ഉറപ്പാക്കേണ്ടതും കമ്മിഷന്റെ ചുമതലയാണ്. 2014 ൽ നിലവിൽ വന്ന സംസ്ഥാനത്തെ ആദ്യ ബാലാവകാശകമ്മിഷന്റെ കാലാവധിയാണ് ജനുവരി 7ാം തീയതി അവസാനിച്ചത്. കുട്ടികൾക്ക് നേരെയുള്ള പീഡനകേസുകൾവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, പുതിയ കമ്മിഷനെ വേഗം നിയമിക്കാനുള്ള നടപടികളുണ്ടായിട്ടില്ല. പൊലീസ് കേസെടുക്കുന്നില്ല, കേസെടുത്താലും അന്വേഷണം നീളുന്നു എന്ന പാരാതികളിലും നടപടിയെടുക്കേണ്ടത് ബാലാവകാശ കമ്മിഷനാണ്.
കുണ്ടറ, വയനാട് സംഭവങ്ങളിൽ കമ്മിഷന്റെ അഭാവം, കോടതി നടപടികളെ പോലും ബാധിച്ചേക്കാം. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ , വേണ്ട നിയമ നടപടികളുണ്ടാവുന്നില്ലെന്നും അഞ്ച് ശതമാനത്തിൽ താഴെമാത്രം കേസുകളിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നും കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നതാണ്. ഈ റിപ്പോർട്ടും സാമൂഹിക നീതി, ആഭ്യന്തര വകുപ്പുകൾ ഗൗരവമായെടുത്തില്ല. കമ്മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾപോലും ഇത് വരെ തയ്യാറായിട്ടുമില്ല.