പത്തനംതിട്ട ചിറ്റാറിൽ ആകാശത്തൊട്ടിൽ അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മരണം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. ഔദ്യോഗിക രംഗത്തുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്നും കമ്മിഷനംഗം കെ.മോഹൻകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
മതിയായ പരിശോധനയും സുരക്ഷയും ഉറപ്പാക്കാതെ ഇത്തരം മേളകൾക്ക് ജില്ലാഭരണകൂടം അനുമതി നൽകരുത്. ഉന്നത ഉദ്യോഗസ്ഥർ നൽകേണ്ട അനുമതി പഞ്ചായത്ത് സെക്രട്ടറി നൽകിയത് ഗുരുതര വീഴ്ചയാണ്. ജയന്റ് വീൽ പ്രദർശനം നടത്തിയവരുടെ യോഗ്യതയും പരിചയവും ഇപ്പോഴും അഞ്ജാതമായി തുടരുന്നതായി കമ്മിഷൻ കണ്ടെത്തി. മതിയായ അനുമതിയില്ലാതെ നടത്തിയ മേളയ്ക്ക് സഹായമായി ജില്ലാഭരണകൂടവും പൊലീസും കാഴ്ചക്കാരായി നിന്നത് നീതീകരിക്കാനാകില്ല. ഇത്തരം മേളകൾ നടത്തുന്നതിന് ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ വ്യക്തമായ മാനദണ്ഡം പുറത്തിറക്കണം. ചിറ്റാറിലെ മേളയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ഇരുപതിനായിരം രൂപ വിനോദ നികുതി ഈടാക്കിയത് ചിലതെല്ലാം ഒളിക്കുന്നതിന്റെ ഭാഗമായാണ്. പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം കമ്മിഷൻ തള്ളി. മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ആശ്വാസമാണെന്നും സർക്കാർ പ്രഖ്യാപിച്ച സഹായം കിട്ടിയില്ലെന്നും മരിച്ച കുട്ടികളുടെ പിതാവ് സജി പറഞ്ഞു.
കഴിഞ്ഞവർഷം സെപ്തംബർ 8 നാണ് ജയന്റ് വീലിൽ നിന്ന് വീണ് അലനും പ്രിയങ്കയും മരിച്ചത്. മേള നടത്തിപ്പുകാരനുൾപ്പെടെ ഏഴുപേരാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്.