സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിൽ പോരായ്മയെന്ന് സിപിഎം. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് പരാമർശം. സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്കെത്തിക്കാൻ പാർട്ടി മുൻകൈ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്തുമാസത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനരേഖയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കരട് രേഖ തയാറാക്കിയത്.
നവകേരളമിഷൻ പോലുള്ള പദ്ധതികൾ താഴേത്തട്ടിൽ എത്തിക്കുന്നതിന് പാർട്ടി സംവിധാനം പ്രയോജനപ്പെടുത്തണമെന്നാണ് രേഖയിൽ പറയുന്നത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കുന്നതിന്റെ കാരണം സർക്കാർ പാർട്ടി ഏകോപനമില്ലായ്മയാണ്. വൻകിടപദ്ധതികളും, ജനകീയാസൂത്രണപ്രസ്ഥാനം ശക്തിപ്പെടുത്തലും സർക്കാർ ആസൂത്രണം ചെയ്തുവരികയാണ്.
സാധാരണജനങ്ങൾക്ക് പ്രയോജനകരമായ പല തീരുമാനങ്ങളും ഇതിനോടകം കൈക്കൊള്ളുകയും ചെയ്തു. എന്നാൽ ഇതൊന്നും താഴെത്തട്ടിൽ എത്തിക്കുന്നതിൽ പാർട്ടിഘടകങ്ങള്‍ ശ്രദ്ധചെലുത്തിയില്ല. പാർട്ടിയുടെ ജനകീയഇടപെടൽ കൂടുതൽ ശക്തമാക്കിയാലേ സർക്കാരിന് ജനപിന്തുണ ലഭിക്കുകയുള്ളൂ എന്നും രേഖയിൽ പറയുന്നു. െസക്രട്ടേറിയറ്റിലേതിനു സമാനമായി സംസ്ഥാന സമിതിയിലും സർക്കാരിനും, പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുമെന്നാണ് സൂചന.