സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിചാരണചെയ്ത് സി.പി.എം സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രവർത്തനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. സർക്കാരിന് വീഴ്ചപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതീക്ഷക്കൊത്തുയരാൻ പലമന്ത്രിമാർക്കും സാധിക്കുന്നില്ല. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. പല വകുപ്പുകളും വിവാദങ്ങൾക്കു പിന്നിലാണെന്നും അംഗങ്ങൾ വിമർശിച്ചു. പൊലീസിനെതിരെയായിരുന്നു വിമർശനങ്ങൾ കൂടുതലും. ഭരണംമാറിയത് പല പൊലീസ് ഓഫീസർമാരും അറിഞ്ഞിട്ടില്ല. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ തുടർച്ചയായും സംഘടിതമായും ശ്രമം നടക്കുന്നുണ്ടെന്നും വിമർശനം ഉയർന്നു. സെക്രട്ടേറിയറ്റിലെ ചർച്ചകൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. സർക്കാർ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. വീഴ്ചപറ്റിയാൽ, തിരുത്തി മുന്നോട്ടുപോകുമെന്നും യെച്ചൂരി പറഞ്ഞു.
സെക്രട്ടേറിയറ്റംഗങ്ങളുടെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും കോടിയേരിയും വൈകിട്ട് മറുപടി പറയും. നാളെ മുതൽ ആരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ കൂടുതൽ വിശാലമായ ചർച്ചയും വിമർശനങ്ങളും ഉയരും.