വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭരണത്തലത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണ് കേരളത്തിലെ വിജിലൻസെന്ന് ഹൈക്കോടതി പറഞ്ഞു. ഇ പി ജയരാജന്റെ ബന്ധു നിയമനക്കേസും ഡിജിപി ശങ്കർ റെഡ്ഡിയുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച അന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം
അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് പ്രവർത്തിക്കേണ്ടത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കിട്ടുന്ന പരാതിയിലെല്ലാം അന്വേഷണം നടത്തുന്നത് എങ്ങനെയെന്ന് മുൻപ് ഉന്നയിച്ച ചോദ്യങ്ങൾ ആവർത്തിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയതിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷത്തിന് വകുപ്പുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ അന്യായത്തെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇതിൽ അന്വേഷണം ഉത്തരവിട്ടത്. ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസിൽ പ്രോസിക്യൂഷനും വിജിലൻസ് അന്വേഷണ സംഘവും രണ്ട് വ്യത്യസ്ത റിപോർട്ടുകൾ നൽകി നേരത്തെ തന്നെ ഹൈക്കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് ഈ രണ്ട് വിഷയങ്ങളും ഒന്നിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. സിബിഐയോ എൻഐഎയോ പോലെ പ്രത്യേക സംവിധാനമൊന്നുമല്ല കേരളത്തിലെ വിജിലൻസ്. സർക്കാർ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിൽ രൂപവൽക്കരിക്കപ്പെട്ടതാണ് അത്. പൊലീസ് സംവിധാനത്തിന്റെ തന്നെ ഭാഗവുമാണ്. ഈ സാഹചര്യത്തിൽ വിജിലൻസിന്റെ പ്രവർത്തനത്തിന് കൃത്യമായ മാർഗരേഖ ഉണ്ടാക്കാൻ സർക്കാരിന്റെ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇരുഹർജികളും പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു.