ബാറുകളും കള്ളുഷാപ്പുകളും ഉൾപ്പെടെയുള്ള എല്ലാ അബ്കാരി ലൈസൻസുകളും മൂന്നുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതൽ ജൂൺ മുപ്പത് വരെയാണ് കാലാവധി നീട്ടിയത്. ഈ കാലയളവിൽ പുതിയ മദ്യനയം കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾപ്രവർത്തിക്കുന്ന 815 ബിയർ, വൈൻ പാർലറുകൾ, 30 ഫൈവ് സ്്റ്റാർ ഹോട്ടലുകളിലെ ബാറുകൾ , എന്നിവക്ക് നിലവിലെ ലൈസൻസ് ഫീസ്, മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് മൂന്ന് മാസത്തേക്ക് പ്രവർത്തന അനുമതി നൽകാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കള്ളുഷാപ്പുകൾക്കും ഇതേരീതിയിൽ അനുമതി നൽകും. പുതിയമദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. 31 ന് കാലാവധി അവസാനിക്കുന്ന ലൈസൻസുകൾ നീട്ടി നൽകുകയല്ലാതെ സർക്കാരിന് മുന്നിൽ ഇപ്പോൾ മറ്റ് വഴിയില്ല. ദേശീയ പാതയോരത്തെ മദ്യശാലകൾ സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിവരണം. ബവിറജസ് മദ്യവിൽപ്പന ശാലകൾക്കൊപ്പം ,, ബിയർ, വൈൻപാർലറുകൾകകകും ദൂരപരിധി ബാധകമാണോ എന്നത് സംബന്ധിച്ച് കോടതി വ്യക്തത വരുത്തേണ്ടതുണ്ട്.
മലപ്പുറം ഉപതിരഞ്ഞെടുപ്പാണ് സർക്കാരിന് മുന്നിലുള്ള മറ്റൊരു പ്രശ്നം. മദ്യനയം തിരഞ്ഞെടുപ്പ് വിഷയമായി മാറരുതെന്നാണ് ഇടത് മുന്നണിയുടെ അഭിപ്രായം,. ഏപ്രിൽ മൂന്നാം വാരത്തോടെ നിയമസഭ വീണ്ടും സമ്മേളിക്കും , മെയ് അവസാനം വരെയാണ് സഭാ സമ്മേളനം. അതും കൂടി കഴിഞ്ഞ് പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ ആലോചന. അത് വരെ യുഡിഎഫ് സർക്കാരിന്റെ നയം തുടരുകയെ വഴിയുള്ളൂ. ടൂറിസം മേഖലയുടെ ആശങ്കകൾ കൂടി കണക്കിലെടുത്ത് ഫോർസ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകണമെന്നതാണ് സിപിഎമ്മിന്റെ അഭിപ്രായം.