നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി, പ്രതിയുടെ അറസ്റ്റിൽ പൊലീസ് അനാവശ്യ തിടുക്കമാണ് കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി. പ്രതിയുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കാൻ കാരണമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇരുപതാം തീയതി പ്രതികളുടെ അറസ്റ്റ് നടക്കുമ്പോഴും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് കേസിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നേകാലിന് അറസ്റ്റുകൾ പൂർത്തിയാക്കിയ ശേഷം ജാമ്യം കിട്ടാത്ത വകുപ്പുകൾ കേസിൽ കൂട്ടിച്ചേർക്കുന്നതായി കാണിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി. അറസ്റ്റ് പൂർത്തിയാക്കിയ വിവരം അപ്പോൾ കോടതിയെ അറിയിച്ചില്ല. പിന്നീട് രാത്രി ഒൻപതരയോടെയാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.ഏഴു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തിന് ഈ മട്ടിൽ അറസ്റ്റ് നടത്തിയതിന് മതിയായ കാരണമൊന്നും കേസ് ഡയറിയിൽ കാണുന്നില്ലന്ന് കോടതി പറഞ്ഞു. പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടന്ന വാദമാണ് അറസ്റ്റിനുള്ള ന്യായമായി അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ചത്. എന്നാൽ നെഹ്റു ഗ്രൂപ്പിന്റെ ഒരു കോളജിലും പ്രവേശികാൻ പാടില്ലെന്ന് പ്രതിയെ വിലക്കിക്കൊണ്ട് ജിഷ്ണു പ്രണോയിക്കേസിൽ താൻ തന്നെ ഉത്തരവ് പുറപ്പെടുവിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുഷ്ണദാസിന്റ നേതൃത്വത്തിൽ തന്നെ മർട്ടിച്ചുവെന്ന പരാരിക്കാരനായ വിദ്യാർഥിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകളുമുണ്ട്. സാമാന്യബുദ്ധിയുള്ള ഉദ്യോഗസ്ഥന് ഇത് മനസിലാക്കാവുന്നതേയുള്ളൂ എന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇത്തരം വീഴ്ചകൾ നിഷ്കളങ്കമെന്ന് കരുതാനാകില്ല എന്നുകൂടി പറഞ്ഞാണ് പ്രതിക്ക് ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ ഹൈക്കോടതി എത്തിയത്. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടി ദൂഷ്യങ്ങൾക്ക് കർശന നടപടിയടുക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്ന മുന്നറിയിപ്പും കോടതി നൽകി