ശിക്ഷാ ഇളവിന് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ടി.പി കേസിലെ പതിനൊന്ന് പ്രതികളും. മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തുവന്നത്. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, ഗുണ്ടാനേതാവ് ഓംപ്രകാശ്, കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ തുടങ്ങിയ കുറ്റവാളികളും ശിക്ഷാഇളവിന് ശുപാര്‍ശ ചെയ്യപ്പെട്ട തടവുകാരിൽ പെടുന്നു. ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച പട്ടികയിലെ വിവരങ്ങളാണ് പുറത്തുവന്നത്.
ടി.പി.വധക്കേസ് അടക്കം കേരളത്തെ പിടിച്ചുകുലുക്കിയ കേസുകളിലെ പ്രതികൾക്കാണ് കേരളപ്പിറവിയുെട അറുപതാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കെ.സി.രാമചന്ദ്രൻ, പി.കെ.കുഞ്ഞനന്തൻ, സിജിത്ത്, മനോജ്, റഫീക്ക്, അനൂപ്, മനോജ്കുമാർ, സുനിൽ കുമാർ, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പട്ടികയിൽ പെടുന്നെന്ന് ജയിൽ വകുപ്പ് വിവിരാവകാശപ്രകാരം മറുപടി നൽകി.
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തൻ തടവ്ശിക്ഷ അനുഭിവിക്കുന്ന മണിച്ചൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതിയായ ഗുണ്ടാനേതാവ് ഓംപ്രകാശ് എന്നിവരെയും ശിക്ഷാഇളവിന് പരിഗണിച്ചു. സ്പെഷ്യൽ റെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് മുഹമ്മദ് നിഷാമിന് കാപ്പ ചുമത്തിയിരുന്നില്ലെന്നും ജയിൽ വകുപ്പ് വിശദീകരിക്കുന്നു. ടി.പി.കേസ് പ്രതികളെ വിട്ടയക്കുമോ എന്ന് ചോദിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞ മറുപടി ഏറെ ചർച്ചയായിരുന്നു.
ഗവർണർ ജസ്റ്റിസ് പി.സദാശിവം അനുമതി നൽകാതെ തിരിച്ചയച്ച പട്ടികയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പ് മറുപടി നൽകാത്ത ചോദ്യങ്ങൾക്ക് ജയിൽ വകുപ്പാണ് വിവരാവകാശപ്രകാരം മറുപടി നൽകിയത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചാണോ 1911 തടവുകാര്‍ക്ക് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത് എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗവർണർ അന്ന് ഫയൽ മടക്കിയത്.