പ്യൂണിനെക്കാളും കുറവ് ശമ്പളം ലഭിക്കുന്ന കോളജ് അധ്യാപകരുണ്ടോ? സർവകലാശാലകളും സർക്കാരും നടത്തുന്ന സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് കിട്ടുന്നത് ക്ളാസ് ഫോർജീവനക്കാരെക്കാളും കുറഞ്ഞ ശമ്പളം. സേവന വ്യവസ്ഥകളും നിലവിലില്ല. ഇത്തരത്തിൽ നൂറുകണക്കന് അധ്യാപകരാണ് ചൂഷണത്തിന് വിധേയരാവുന്നത്
തൊഴിൽ നിയമങ്ങളും AICTE, All India Nursing Council, MCI തുടങ്ങിയ മേൽനോട്ടസമിതികളുടെ നിർദ്ദേശങ്ങളും ലംഘിക്കുന്നതിൽ, സ്വകാര്യ മാനേജ്മെന്റുകളെയും കടത്തിവെട്ടുകയാണ് കേരളത്തിലെ പ്രമുഖ സർകലാശാലകൾ. കേരള, എം.ജി. കാലികറ്റ് തുടങ്ങിയ സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ കോളജുകളും കോഴ്സുകളുമുണ്ട്. ഇവിടെ ജോലിചെയ്യുന്ന അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളം 6000 നും 15,000 നും ഇടയിലാണ്.
ഇതേ കോളജുകളിലെ പ്യൂൺ, ഹെൽപ്പർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്നതാകട്ടെ 25,000 രൂപയോളവും. ഉയർന്ന സാങ്കേതിക ബിരുദവും ഗവേഷണ ബിരുദവും ഉള്ള അധ്യാപകർക്ക്, തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നസേവന വ്യവസ്ഥകളുമില്ല. മെഡിക്കൽ അവധിയോ, പ്രസവ അവധിയോ പോലും നൽകില്ല. പരാതിയുമായി ചെല്ലുന്ന അധ്യാപകരോട് ഇനി മുതൽ ജോലിക്കെത്തേണ്ട എന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.
മാന്യമായ സേവന , വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്ന കോടതി ഉത്തരവുകൾപോലും അനുസരിക്കാൻ സർവകലാശാലകൾ തയ്യാറുമല്ല. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.