സാമ്പത്തികവർഷം തീരാൻ ഒമ്പതുദിവസം ശേഷിക്കേ സംസ്ഥാനത്തിന്റെ പദ്ധതി നിർവഹണം പാതിവഴിയിൽ. 24000 കോടിരൂപയിൽ 12703 കോടിരൂപമാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. തിരഞ്ഞെടുപ്പും നോട്ടുനിരോധനവുമാണ് തിരിച്ചടിയായതെന്ന് സർക്കാർ പറയുമ്പോൾ ഭരണം ദയനീയപരാജയമാണെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി വിഹിതത്തിന്റെ കേവലം 52.93 ശതമാനം മാത്രം തുകയാണ് ഇന്നലെ വരെ ചെലവാക്കാനായത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആദ്യവർഷം 98 ശതമാനം ചെലവിട്ട സ്ഥാനത്താണിത്. തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതത്തിന്റെ 42 ശതമാനമേ ചെലവാക്കാനായിട്ടുള്ളു. ഭക്ഷ്യസിവിൽ സപ്ലൈസ് 7ശതമാനവും തുറമുഖവകുപ്പ് 16 ശതമാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് 34 ശതമാനം പദ്ധതിവിഹിതം മാത്രമാണ് ചെലവഴിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ ഒരു പൈസപോലും പാഴാവില്ലെന്നും അടുത്തവർഷം ഉപയോഗിക്കാമെന്നും ധനമന്ത്രി ഉറപ്പുപറയുന്നു. പണം ചെലവഴിക്കാനാവാത്ത തരത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതടക്കമുള്ള നടപടികളാണ് തിരിച്ചടിയായതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കാര്യക്ഷമമല്ലാത്ത സർക്കാരിന്റെ ദയനീയപരാജയമാണ് പദ്ധതിനടത്തിപ്പ് തുറന്നുകാട്ടുന്നത്.