ലക്കിടി ലോ കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ പി.കൃഷ്ണദാസ് അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യമില്ല. കൃഷ്ണദാസിന് വിദ്യാർഥികളെ മർദിക്കുന്ന ക്രിമിനൽ പശ്ചാത്തലമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. അതേ സമയം കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
ലക്കിടി ജവഹർലാൽ ലോ കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ ഒന്നാം പ്രതി പി.കഷ്ണദാസ് , പി.ആർ.ഒ വത്സലകുമാർ , കായികാധ്യാപകൻ എം. എസ്. ഗോവിന്ദൻ കുട്ടി എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത. എന്നാൽ ആറാം പ്രതിയായ അഡ്മിനിസ്ട്രേഷൻ മാനേജർ പി.സുകുമാരന് ജാമ്യം അനുവദിച്ചു. 78 കാരനായ സുകുമാരന്റെ ആരോഗ്യവസ്ഥ കണക്കിലെടുത്താണ് ജാമ്യം. മറ്റൊരു പ്രതിയായ നിയമോപദേശക സുചിത്രക്ക് ഇന്നലെ ജാമ്യം നൽകിയിരുന്നു. വിദ്യാർഥി മർദനമെന്നത് കെട്ടിച്ചമച്ച കേസാണന്നും ജാമ്യമില്ലാത്ത വകുപ്പ് ചുമത്താൻ തെളിവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് ഡയറിയിലെ തെളിവുകൾ കണക്കിലെടുത്ത് കോടതി ഈ വാദം തള്ളി. ജിഷ്ണു കേസിലും സമാനമായ ആരോപണമുള്ളതിനാൽ വിദാർഥികളെ മർദിക്കുന്ന ക്രിമിനൽ പശ്ഛാത്തലം ഗൗരവമായി കാണണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയും ചെയ്തു. കൃഷ്ണദാസ് അടക്കമുള്ളവർ രണ്ട് ദിവസമായി വിയ്യൂർ സബ് ജയിലിലാണ്. എന്നാൽ കൃഷ്ണദാസിന്റെ അറസ്റ്റിന് രണ്ട് ദിവസം വിമർശിച്ച ഹൈക്കോടതി ഇന്ന് പരിഗണിക്കുമ്പോൾ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
ജാമ്യം നിഷേധിച്ചതിന്റെ ആഹ്ലാദത്തിലും കോളജ് അടച്ചിട്ടതിൽ പ്രതിഷധിച്ചും നെഹ്റു കൊളജ് വിദ്യാർഥികൾ മാർച്ച് നടത്തി. കോളജിൽ കയറി പഠനം നടത്തണമെന്ന ആവശ്യ പൊലീസ് തള്ളിയതോടെ വിദ്യാർഥികൾ കൊള്ളിന് മുന്നിൽ പ്രതികാത്മക ക്ലാസും സംഘടിപ്പിച്ചു.