ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് തയാറാക്കിയ മുൻഗണന പട്ടികയിൽ 17 ലക്ഷം പേരുടെ കുറവ്. പ്രധാന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഒരു കോടി 21 ലക്ഷം പേർക്ക് കൂടി റേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു കോടി നാലുലക്ഷം ആളുകളെ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുളളു. പട്ടിക തയാറാക്കിയതിലെ വീഴ്ചയാണന്ന് ആരോപണമുയരുമ്പോൾ മാനദണ്ഡം അനുസരിച്ച് ഇത്രയും പേരെ കണ്ടെത്താനായുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മുൻഗണന പട്ടികയിലുള്ള ഒരു കോടി 54 ലക്ഷം പേർക്ക് പുറമെ പട്ടികയിൽ പെടാത്ത ഒരു കോടി 21 ലക്ഷം പേർക്കു കൂടി റേഷൻ നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, വരുമാനനികുതി കൊടുക്കുന്നവർ, 25000 രൂപ മാസവരുമാനം ഉള്ളവർ, ഒരേക്കർ ഭൂമിയുള്ളവർ തുടങ്ങിയവരെ പട്ടികയിലേക്ക് പരിഗണിക്കരുതെന്നായിരുന്നു നിർദേശം. കരട് പട്ടിക തയാറാക്കിയപ്പോൾ ഈയിനത്തിൽ ഒരു കോടി 14 ലക്ഷ·ം പേരുണ്ടായിരുന്നു.എന്നാൽ കരട് പട്ടികയ്ക്കെതിരെ ഉയർന്ന പരാതികൾ കൂടി പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കിയപ്പോൾ ഒരു കോടി നാലുലക്ഷമായി ചുരുങ്ങി.
കഴിഞ്ഞ ഒൻപതിനാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.മുൻഗണനപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആളൊന്നിന് രണ്ടുകിലോ അരി വീതമാണ് നൽകുന്നത്.കേന്ദ്രത്തിൽ നിന്ന് കിലോയ്ക്ക് എട്ടുരൂപയ്ക്ക് അരി വാങ്ങിയാണ് ഇത്രയും േപർക്ക് രണ്ടുരൂപയ്ക്ക് കൊടുക്കുന്നത്.പക്ഷെ പുതിയ പട്ടിക വന്നപ്പോൾ അരിയുണ്ടെങ്കിലും കൊടുക്കാൻ ആളില്ലാത്ത അവസഥയാണിപ്പോൾ.എന്നാൽ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ ഒരു കോടി നാലുലക്ഷം അർഹരെ കണ്ടെത്താനായിട്ടുള്ളുവെന്നും ഇളവ് കൊടുത്താൽ അനർഹർ കടന്നുകൂടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.