കടുത്ത വരള്‍ച്ചയ്ക്കിടെ ഇന്ന് ലോകജലദിനം. വെള്ളം പാഴാക്കരുത് എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ജലദിനം ആചരിക്കുന്നത്.
പാഴാക്കുന്ന ജലം എങ്ങനെ വീണ്ടും ഉപയോഗിക്കാമെന്നുള്ള ചോദ്യമാണ് ഐക്യരാഷ്ട്രസഭ ജലദിനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് കളയുന്ന വെള്ളത്തിന്റെ 80 ശതമാനവും സംസ്കരിക്കാതെ പുറംതള്ളുന്നു. ഇവിടെയാണ് മാറ്റം വരേണ്ടതെന്ന് ഐക്യരാഷ്ട്രസഭ ഒാര്‍മിപ്പിക്കുന്നു. സംസ്കരിക്കാതെ തള്ളുന്ന വെള്ളം പാഴാകുന്നതിനോടൊപ്പം പരിസ്ഥിതിയെയും മലിനപ്പെടുത്തുന്നു. 663 മില്യണ്‍ ജനങ്ങള്‍ക്ക് വാസസ്ഥലത്തോ സമീപത്തോ വെള്ളം കിട്ടാനുള്ള സംവിധാനമില്ലെന്ന് യു.എന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കിലോ മീറ്ററുകള്‍ താണ്ടി, മണിക്കൂറുകള്‍ കാത്തുനിന്ന് കിട്ടുന്നതാകട്ടെ മലിനജലവും. ജലജന്യരോഗങ്ങളിലൂടെ എട്ടുലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം ആളുകളാണ് ഒാരോ വര്‍ഷവും മരിക്കുന്നതെന്നും യു.എന്‍ പഠനം.
വീട്ടിലേക്കാവശ്യമായ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്നുപോകുന്ന വീട്ടമ്മമാരും കുഞ്ഞുങ്ങളും ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ പതിവ് കാഴ്ചയാണ്. ചുറ്റിലും പുഴകളും തോടുകളും കുളങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ സ്ഥിതിയും മാറി. പേരാർ അഴുക്കുചാലായി മാറുമോ എന്ന കവിയുടെ ആശങ്ക അസ്ഥാനത്തായില്ല. പാഴാക്കി കളയാന്‍ ഒരു തുള്ളി പോലുമില്ലെന്നുള്ള മുന്നറിയിപ്പാണ് ഈ ജലദിനം.