മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽ സി.പി.എം നേതൃത്വം ബി.ജെ.പി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതികൊണ്ടാണെന്ന് യൂത്ത‍്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മലപ്പുറത്ത് ദുർബലരായ സ്ഥാനാർഥികളേയാണ് സി.പി.എം പതിവായി മൽസരിപ്പിക്കുന്നതെന്നും മുനവറലി ശിഹാബ് തങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർഥിയുടെ വലിപ്പച്ചെറുപ്പം നോക്കാതെ വാശിയേറിയ പോരാട്ടത്തിനാണ് മലപ്പുറത്ത് മുസ്‌ലിംലീഗ് സജ്ജമാകുന്നത്. യു.ഡി.എഫിന് മേൽ ബി.ജെ.പി ബന്ധം ആരോപിക്കുന്നത് പരാജയഭീതി കൊണ്ടുളള ജാമ്യമെടുക്കലാണ്.
സൗഹൃദമൽസരമാണന്ന് ആരോപണം ഉയരുമ്പോഴും മുസ്‌ലിംലീഗ് ഗൗരവത്തോടെയാണ് പോരാട്ടത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇ. അഹമ്മദിന് എതിരെയുളള സ്ഥാനാർഥി ദുർബലയായിരുന്നു. മലപ്പുറത്ത് പതിവായി ദുർബലരായ സ്ഥാനാർഥികളെ മൽസരിപ്പിക്കുന്നുണ്ടെങ്കിൽ ഉത്തരവാദിത്വം സി.പി.എം നേതാക്കൾക്കാണ്.
സംസ്ഥാന ഭരണത്തിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.