വൈദ്യുതി ബോർഡിൽ വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ശുപാശ. 2000 സീനിയർ അസിസ്റ്റന്റുമാരുടെയും 876 മീറ്റർ-റീഡർമാരുടെയും തസ്തിക നിർത്തലാക്കണം. ഡ്രൈവർ , സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനം വേണ്ട . ഗ്രൂപ്പ്ഇൻഷുറൻസ് നടപ്പാക്കി ആശ്രിതനിയമനം ഉപേക്ഷിക്കണമെന്നും വൈദ്യുതി ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വൈദ്യുതി ബോർഡിൽ ഇപ്പോൾ 2950 സീനിയർ അസിസ്റ്റന്റുമാരുണ്ട്. മീറ്റർ റീഡിങ് നേരിട്ട് ഒാഫിസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഇതിൽ 2000 പേരെ ഒഴിവാക്കാമെന്ന് വൈദ്യുതി ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കോഴിക്കോട് ഐ.ഐ.എം സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. മീറ്റർ റീഡർ തസ്തിക തന്നെ ഒഴിവാക്കണം. ഈ തസ്തികയിലെ 876 ഒഴിവുകൾ നികത്തരുത്. നിലവിലെ മീറ്റർ റീഡർമാരിൽ ഡിപ്ലൊമയോ തുല്യയോഗ്യതയോ ഉള്ളവർക്കുമാത്രമെ സബ് എൻജിനയറായി സ്ഥാനക്കയറ്റം നൽകാവൂ.
ഉദ്യോഗക്കയറ്റം മികവിന്റെ അടിസ്ഥാനത്തിൽ മാത്രം മതിയെന്നാണ് മറ്റൊരുശുപാർശ. എ.എക്സ്.ഇമാരെ ഡിപ്ലോമ ക്വാട്ടവഴി എക്സിക്യൂട്ടിവ് എൻജിനീയറാക്കുന്നത് നിർത്തണം. ആശ്രിത നിയമനങ്ങൾ അവസാനിപ്പിച്ച് ഉയർന്ന തുകയ്ക്കുള്ള ഗ്രൂപ് ഇൻഷ്വറൻസ് ഏർപ്പെടുത്തണം. ഡൈവർ, സ്വീപ്പർ തസ്തികകൾ ഒഴിവാക്കി കരാർ ജോലിക്കാരെ നിയോഗിക്കണമെന്നും ശുപാർശയുണ്ട്.