വിസ്മൃതിയിലാകുമായിരുന്ന കുണ്ടറ പീഡനക്കേസന്വേഷണത്തിന് ജീവന്‍ നല്‍കിയത് മനോരമന്യൂസിന്റെ ജാഗ്രത. പീഡനം തെളിയിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യാക്കുറിപ്പും പുറത്തുവിട്ടതുമുതല്‍ പൊലീസിന്റെ ഗുരുതരവീഴ്ചകളും അനാസ്ഥയും ഒന്നൊന്നായി പുറത്തുകൊണ്ടുവന്നതും മനോരമന്യൂസാണ്. ഒടുവില്‍ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി കേസ് അട്ടിമറിക്കാനുള്ള നീക്കവും പുറത്തുവന്നതോടെയാണ് യഥാര്‍ഥപ്രതിയിലേക്ക് അന്വേഷണം എത്തിയത്.
ജനുവരി 15ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച പത്തുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ഉച്ചയ്ക്ക് മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. പൊലീസ് രണ്ടുമാസം പൂഴ്ത്തിവച്ച റിപ്പോര്‍ട്ടായിരുന്നു ഇത്. വാര്‍ത്തവന്നതോടെ കക്ഷിഭേദമില്ലാതെ ജനകീയ പ്രക്ഷോഭം ഉടലെടുത്തു. അന്നുവൈകിട്ടുതന്നെ കുട്ടിയുടെ മുത്തച്ഛനും അമ്മയും അടക്കം ഒന്‍പതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരവീഴ്ചവരുത്തിയ കുണ്ടറ സിഐ ആര്‍.സാബുവിനെ സസ്പെന്‍ഡ് ചെയ്തു. തൊട്ടടുത്തദിവസം എസ്ഐയ്ക്കും സസ്പെന്‍ഷന്‍. നിയമസഭയില്‍ പ്രതിപക്ഷനേതാവ് നേരിട്ട് വിഷയം ഉപക്ഷേപമായി അവതരിപ്പിച്ചു.
പൊലീസിന് വീഴ്ചവരുത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു. കുട്ടി ലൈംഗികകപീഡനത്തിനിരയായെന്നും മുഖ്യമന്ത്രി സഭയില്‍ സ്ഥിരീകരിച്ചു. അന്വേഷണം കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃ·ഷ്ണകുമാറും എസ്.പി എസ് സുരേന്ദ്രനും ഏറ്റെടുത്തു. ഗ്രേവ് ക്രൈം റിപ്പോര്‍ട്ടും എക്സ്പ്രസ് റിപ്പോര്‍ട്ടും അടക്കം സുപ്രധാന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചകള്‍ തൊട്ടുപിന്നാലെ മനോരമന്യൂസ് പുറത്തുവിട്ടു. എസ്പി നേരിട്ട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
കുട്ടിയുടെ അച്ഛനെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കവും മനോരമന്യൂസ് വെളിച്ചത്തുകൊണ്ടുവന്നതോടെ അന്വേഷണം കൂടുതല്‍ നിരീക്ഷണത്തിലായി. മറ്റു മാധ്യമങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ പിന്തുടര്‍ന്നു. ഒടുവില്‍ ശാസ്ത്രീയമായ ചോദ്യംചെയ്യലുകളിലൂടെ പൊലീസ് ഒരിക്കല്‍ ഉപേക്ഷിച്ച കേസ് ഫലപ്രാപ്തിയിലേക്ക്.