പാലക്കാട് വാളയാർ അട്ടപ്പളളത്ത് മരിച്ച സഹോദരിമാരായ രണ്ടു കുട്ടികളും ലൈംഗികചൂഷണത്തിനിരയായിരുന്നതായി സംശയം. എന്നാൽ കുട്ടികളെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതിൽ തെളിവു ലഭിച്ചില്ല. ഇവരുമായി അടുപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ശെൽവപുരം ഷാജി -ഭാഗ്യം ദമ്പതികളുടെ മക്കളായ പതിനൊന്നുവയസുകാരി ഹൃതിക മരിച്ചത് ജനുവരി പതിമൂന്നിന്. അൻപത്തിരണ്ടു ദിവസത്തിനുശേഷം ഹൃതികയുടെ ഇളയസഹോദരി ഒൻപതുവയസുളള ശരണ്യയും മരിച്ചു. രണ്ടു മരണങ്ങളും ഒരേ രീതിയിൽ...വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ. കൊലപാതകമെന്ന് സൂചിപ്പിക്കുന്നതൊന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല.
മരണത്തിന് മുൻപുളള മണിക്കൂറുകളിൽ കുട്ടികൾ പീഡനത്തിനിരയായിട്ടുമില്ല. എന്നാൽ പലപ്പോഴായി കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായെന്നാണ് സംശയം. കുട്ടികൾ മാനസീകമായി തളർന്നിരിക്കാനും സാധ്യതയുണ്ട്. ഇതിനുളള സാഹചര്യമാണ് നിലവിൽ പൊലീസ് അന്വേഷിക്കുന്നത്. കുട്ടികളുമായി അടുപ്പമുളള ബന്ധുക്കൾ, സഹപാഠികൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിവരം ശേഖരിക്കുകയാണ് പൊലീസ്.
രണ്ടുമരണങ്ങളെക്കുറിച്ചും ശിശുക്ഷേമസമിതിയും അന്വേഷണം തുടങ്ങി. ഇളയകുട്ടിക്ക് കൗൺസിലിങ് നൽകണമെന്ന് പൊലീസ് ശിശുക്ഷേമസമിതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.