കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ പത്തുശതമാനത്തിന് ഗുണമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വേ. സ്വകാര്യ ആശുപത്രികളിലെ മരുന്നുകളില്‍ 1.9 ശതമാനത്തിനും നിലവാരമില്ലെന്നും സര്‍വേ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി നോയിഡ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോളജിക്കൽസാണ് സംസ്ഥാനങ്ങളിൽ സർവെ നടത്തിയത്. പരിശോധനയ്ക്കായി കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നിന്നും ശേഖരിച്ചത് 946 സാമ്പിളുകൾ. ഇതിൽ 94 എണ്ണം ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തി. ശരാശരി 9.9 ശതമാനം.
ദേശീയ ശരാശരി 10 ശതമാനം ഉള്ളപ്പോഴാണ് ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം തൊട്ടടുത്തുള്ളത്. ഒരു വർഷം 300 കോടിയുടെ മരുന്നാണ് സർക്കാർ ആശുപത്രികൾ വഴി സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ നിന്ന് പരിശോധിച്ച 1523 സാമ്പിളുകളിൽ 30 എണ്ണം ഗുണനിലവാരമില്ലാത്തതാണെന്നും തെളിഞ്ഞു. രണ്ടുലക്ഷത്തി അറുപതിനായിരം ബാച്ച് മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനത്ത് 2469 സാംപിളുകൾ മാത്രമാണ് സ്വാകാര്യ സർക്കാർ മേഖലകളിൽ നിന്നായി പരിശോധിച്ചത്. സർക്കാർ മേഖലയിൽ മരുന്നുകൾ വാങ്ങുന്നതും വിതരണം ചെയ്യുന്നത് കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ്. എന്നാൽ ടെൻഡർ നടപടികളിൽ വിലക്കുറവ് മാത്രം മാനദണ്ഡമാക്കുമ്പോൾ ദോഷഫലം അനുഭവിക്കുന്നത് സർക്കാരാശുപത്രികളിൽ ചികിൽസ തേടുന്ന പാവപ്പെട്ട രോഗികളാണ്.