ഉത്തര കർണാടകയിലെ ഗദ്ദക് ജില്ലയിലെ മുൻഡരിഗിയിൽ നിന്നു ബസിൽ ഒരു മണിക്കൂർ യാത്രയുണ്ട് കൊപ്പൽ ജില്ലയിലെ ഹിരേ സിന്ദോഗിയിലേക്ക്. അത്ര വലുതല്ലാത്ത ഒരു ഗ്രാമമാണിത്. മൂന്നോ നാലോ കടകളുള്ള ഒരു കവലയാണ് ഗ്രാമ കേന്ദ്രം. അധികം അകലത്തിലല്ല ശ്രീ മരളുസിദ്ധേശ്വര ദേവസ്ഥാനം. മാതിക സമുദായത്തിൽപ്പെട്ട അൻപതിലേറെ കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.
മുന്നൂറോളം വർഷങ്ങൾക്കു മുൻപ് ദലിത് വിഭാഗത്തിൽപ്പെട്ട മാതിക സമുദായത്തിനായി വിട്ടുനൽകിയതാണ് ഈ ക്ഷേത്രം എന്ന് ഇപ്പോഴത്തെ കർമിയായ വിരുപാക്ഷൻ പറഞ്ഞുതന്നു. മാതിക സമുദായത്തിനു തന്നെയാണ് ഇവിടെ കർമങ്ങൾക്കുള്ള അധികാരം. ക്ഷേത്രത്തിനു ചുറ്റുമായിട്ടാണ് ക്ഷേത്രത്തിലെ വിശ്വാസികളായ കുടുംബങ്ങളെല്ലാം താമസിച്ചിരുന്നത്. വിശ്വാസം മുറുകെ പിടിച്ചവരും അതിന്റെ ഇരകളുമാണ് ഇവരിൽ അധികവും.
വേരറ്റു പോകാത്ത വിശ്വാസം
ദാവൻഗരെ എംഎം കോളജിൽ ബിഎഡിനു പഠിക്കുന്ന നേത്രാവതിയുടെ വീട്ടിലേക്കാണ് ആദ്യം ചെന്നത്. മരളു സിദ്ധേശ്വര ക്ഷേത്രത്തിൽ കർമിയായിരുന്ന രുദ്രമുനിയുടെയും ലക്ഷ്മിയുടെയും മകളാണ് നേത്രാവതി. മുത്ത ചേച്ചി സുധാറാണി ആദ്യം അവരുടെ കഥ പറഞ്ഞു. ഇരുപത്തിയാറു വയസ്സുണ്ട് സുധാറാണിക്ക്. രണ്ടു മക്കളുണ്ട്. പക്ഷേ, വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുകൊണ്ട് താൻ വിവാഹം കഴിച്ചില്ല എന്ന് അവൾ പറയുന്നു. നാടു നശിക്കാതിരിക്കാൻ അന്നാട്ടിലെ വലിയൊരു വിഭാഗം മുറുകെപ്പിടിച്ചിരിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണു സുധാറാണിയും.
മാതിക സമുദായത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാരും വിവാഹം കഴിക്കാൻ പാടില്ല എന്നതാണ് വിശ്വാസം. പ്രായപൂർത്തിയായാൽ അവർ അമ്പലത്തിലെത്തി പ്രത്യേകം പൂജിച്ച മുത്തു കെട്ടണം. ദൈവത്തിന്റെ ദാസിയാവണം. പിന്നെ, ആരോടെങ്കിലുമൊപ്പം ശയിക്കാം; ആ പുരുഷന്മാർ തങ്ങളുടേതിനെ അപേക്ഷിച്ച് ഉന്നതകുലത്തിൽപ്പെട്ടവരായിരിക്കണമെന്നു മാത്രം. അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അച്ഛനാരെന്ന് സ്ത്രീകൾ വെളിപ്പെടുത്തരുത്. അത് പെൺകുഞ്ഞാണെങ്കിൽ അമ്മയുടെ ഈ ജീവിതം അവളും ആവർത്തിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ ജീവിതം മാറ്റിവയ്ക്കുന്ന ഇത്രയും സ്ത്രീകളോ എന്നു ചോദിക്കരുത്. എല്ലാം നാടിന്റെ നന്മയ്ക്കാണെന്ന വിശ്വാസത്തിൽ അവർ കഴിയുന്നു.
സുധാറാണിയുടെ അമ്മ ഇവിടുത്തുകാരിയായിരുന്നില്ല. അതുകൊണ്ടാണ് അമ്മയ്ക്ക് തന്റെ അച്ഛനെ വിവാഹം കഴിക്കാനായത് എന്നും സുധാറാണി പറയുന്നു. സുധാറാണിയുടെ ചേച്ചി നാഗരത്നയെ ദേവദാസിയാക്കാൻ വീട്ടുകാർ തീരുമാനിച്ചതായിരുന്നു. പക്ഷേ, അവൾ മറ്റൊരാളോടൊപ്പം ഒളിച്ചോടി വിവാഹിതയായി. അതോടെ, സുധാറാണിയെ വീട്ടുകാർ അമ്പലത്തിൽ കൊണ്ടുപോയി ദേവദാസിയാക്കി.
തന്റെ രണ്ടു കുട്ടികളുടെ അച്ഛനാരെന്ന് വെളിപ്പെടുത്താൻ അവൾക്ക് അവകാശമില്ല. അവളുടെ മക്കൾക്ക് പിതൃസ്വത്തിൽ അവകാശവുമില്ല. എന്തേ നിയമ പോരാട്ടത്തിനു തയ്യാറെടുക്കാത്തത് എന്നു ചോദിച്ചപ്പോൾ, നിയമസംരക്ഷണം തനിക്കു കിട്ടുമോ എന്നാണ് സുധാറാണി തിരിച്ചുചോദിച്ചത്. കാരണം, അവളുടെ ഗ്രാമത്തിൽ ഓർമ വച്ച കാലം തൊട്ട് അവൾ കാണുന്ന സ്ത്രീകളെല്ലാം ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്. രാമലുനഗർ സർക്കാർ കിരിയ പ്രാഥമിക ശാലെയിൽ അഞ്ചു വരെ ക്ലാസുകളിലായി മാത്രം പതിമൂന്നു കുട്ടികളുണ്ട്, രേഖകളിൽ അച്ഛനില്ലാത്തവരായി. ഇതിൽ മൂന്നു പേർ പെൺകുട്ടികൾ. ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരും പഠിത്തം അവസാനിപ്പിച്ചവരുമായ ദേവദാസിമക്കൾ വേറെ.
എല്ലാം നാടിന്റെ ഐശ്വര്യത്തിന്
പെൺകുട്ടികൾ ദേവദാസികളാക്കപ്പെട്ടില്ലെങ്കിൽ ദേവി കോപിക്കും എന്നു കരുതുന്ന അമ്മമാർ മക്കളെയും ദേവദാസികളാക്കുകയായിരുന്നു. ആൺകുട്ടികൾക്ക് മറ്റു പ്രദേശങ്ങളിൽച്ചെന്നും മരളു സിദ്ധേശ്വര വിശ്വാസികളല്ലാത്ത മറ്റു വിഭാഗങ്ങളിൽ നിന്നും വീട്ടുകാർ തന്നെ പെൺകുട്ടികളെ കണ്ടെത്തിക്കൊടുത്തു. സ്വന്തം നാട്ടിലെ പെൺകുട്ടികളെ തങ്ങളുടെ ആൺമക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവർ ധൈര്യപ്പെട്ടില്ല. നാടു മുടിയും എന്ന ഭയം തന്നെ കാരണം. ചിലരെ അടുത്ത നാട്ടിലെ സ്ത്രീകൾ വിവാഹം കഴിച്ച് അങ്ങോട്ടു കൊണ്ടുപോയി. ഇവിടെ താമസിച്ചാൽ, ജനിക്കാനിരിക്കുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് നല്ല ജീവിതമല്ല എന്ന് അവർക്ക് അറിയാമല്ലോ.
വിശ്വാസത്തെ വിട്ട് വിവാഹം സ്വപ്നം കാണാൻ ഇവിടുത്തെ പെൺകുട്ടികൾക്കും ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. ‘‘വിദ്യാഭ്യാസം നേടി ഡോക്ടറും അധ്യാപികയുമായവർ വരെ ഇവിടെയുണ്ട്. പക്ഷേ, അവരും വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നു പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ വിശ്വാസം എത്ര ആഴത്തിൽ ഇവിടെ വേരൂന്നിയിരിക്കുന്നുവെന്ന്’’– അഞ്ചമ്മ ചോദിക്കുന്നു. വിശ്വാസത്തെ കർക്കശമായി ഇത്രയും കാലം നിലനിർത്തിക്കൊണ്ടുപോന്നതിനാലാണ് നാട് ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത് എന്നു വാദിക്കുന്നവരും ഇവിടുണ്ട്.
നേത്രാവതിയുടെ വിപ്ലവം
പിന്നെയും സുധാറാണിയുടെ വീട്ടിലേക്കു തന്നെ തിരിച്ചുപോയി. ഒരു ശുഭാന്ത്യത്തിനു വേണ്ടി, ഒരു കഥ അവിടെ ബാക്കി വച്ചിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ എതിർത്തു തോൽപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കഥ. ആ കഥ സുധാറാണിയുടെ അനുജത്തി നേത്രാവതിയുടേതാണ്. വീട്ടുകാർ ദേവദാസിയാക്കാൻ തുനിഞ്ഞപ്പോൾ അവൾ എതിർത്തു; പഠിക്കണമെന്നു വാശി പിടിച്ചു. വീട്ടുകാർ ആ വാശിക്കു മുൻപിൽ തോറ്റിരിക്കുകയാണ്. ബിഎഡ് വിദ്യാർഥിനിയായ നേത്രാവതി എസ്എഫ്ഐയുടെ കൊപ്പൽ താലൂക്ക് കാര്യദർശിയുമാണ്. എന്തൊക്കെ വിശ്വാസത്തിന്റെ പേരിലായാലും തന്നെ ദേവദാസിയാക്കാൻ പറ്റില്ല എന്നവൾ ഉറപ്പിച്ചു പറയുന്നു. തന്റെ അനുജത്തി രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു പഠിക്കുന്ന സിദ്ധമ്മയെയും ദേവദാസിയാക്കാൻ താൻ സമ്മതിക്കില്ല എന്നു കൂടി അവൾ പറയുമ്പോൾ നമുക്ക് അൽപ്പമൊക്കെ ആശ്വസിക്കാം. പക്ഷേ, സ്ത്രീകൾ മാത്രം വിചാരിച്ചതു കൊണ്ട് നാടു മാറില്ലെന്നു പറയുന്ന നേത്രാവതി, ഒരു ചോദ്യം കൊണ്ട് അത് പൂരിപ്പിക്കുന്നു.– ‘‘വേരുറച്ച അന്ധവിശ്വാസത്തെ തോൽപ്പിക്കാൻ പറ്റിയ ആണുങ്ങൾ ഉണ്ടോ, എവിടെയെങ്കിലും; നല്ല ആണുങ്ങൾ?’’