'' മരണം ഏതുനിമിഷവും എന്റെ അമ്മയെ തട്ടിയെടുത്തേക്കാം. സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ലാത്തതുകൊണ്ടാണ് എയിംസിൽ ചികിത്സിക്കാനെത്തിയത്. ശസ്ത്രക്രിയക്കുള്ള ഡേറ്റ് ലഭിച്ചത് 2020 ൽ ആണ്. അതുവരെ എന്റെ അമ്മ ജീവിച്ചിരിക്കുമോ?'' കണ്ണീരോടെയാണ് ബിഹാർ സ്വദേശിയായ ഗുലാബ് ഠാക്കൂർ ചോദിക്കുന്നത്. ഗുലാബിന്റെ അമ്മ രമാരതിദേവിക്ക് ബ്രെയിൻ ട്യൂമറാണ്.
പാട്നയിലെ സർക്കാർ ആശുപത്രിയിലെ ന്യൂറോസർജറി വിദഗ്ധരാണ് വിദഗ്ധ ചികിത്സയ്ക്കായി രമാരതിദേവിയെ എയിംസിലേക്കയച്ചത്. അവരെ പരിശോധിച്ച ഡോക്ടർമാർക്കും ശസ്ത്രക്രിയ ഉടനടി വേണമെന്നുള്ളതിൽ തെല്ലും തർക്കമില്ല. പക്ഷെ ശസ്ത്രക്രിയക്കുള്ള ഡേറ്റ് 2020 ലേക്കു മാത്രമേ നൽകാൻ നിർവാഹമുള്ളൂവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ബെഡ് ഒഴിവില്ലെന്നും മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുമ്പോൾ 2020 ൽ മാത്രമേ ശസ്ത്രക്രിയക്കുള്ള തീയതി നൽകാൻ സാധിക്കുകയുള്ളൂവെന്ന ന്യായമാണ് ആശുപത്രി അധികൃതർ ഗുലാബിനോട് പറയുന്നത്. എന്നാൽ ആശുപത്രി അധികൃതർക്ക് കനിവുതോന്നി ശസ്ത്രക്രിയ നേരത്തേയാക്കുമെന്ന പ്രതീക്ഷയോടെ ദിവസവും ആശുപത്രി കയറിയിറങ്ങുകയാണ് ഗുലാബ്.
കടുത്ത തലവേദനയും ഓർമ്മക്കുറവും ക്ഷീണവുമെല്ലാം എന്റെ അമ്മയെ വല്ലാതെ തളർത്തുന്നു. ഇനിയും വൈകിയാൽ എനിക്കെന്റെ അമ്മയെ നഷ്ടപ്പെടുമെന്നുറപ്പാണ് തോരാത്ത കണ്ണോടെ ഗുലാബ് പറഞ്ഞു നിർത്തുന്നു.
എന്നാൽ ഈ കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് ന്യൂറോസർജറി വിഭാഗത്തിലെ എച്ച് ഒ ഡി ഡോ. ബി. എസ് ശർമയുടെ വിശദീകരണം. നിലവിലുള്ള ഡോക്ടർമാർക്ക് കൈകാര്യം ചെയ്യാവുന്നതിലധികം രോഗികളാണിവിടെ എത്തുന്നത്. എങ്കിലും രോഗത്തിന്റെ ഗൗരവം കണക്കാക്കിത്തന്നെയാണ് ശസ്ത്രക്രിയക്കുള്ള തീയതികൾ നൽകുന്നത്. നിർഭാഗ്യവശാൽ ചിലർക്ക് ഒരുപാടുവൈകിയായിരിക്കും തീയതി ലഭിക്കുന്നത് അദ്ദേഹം പറയുന്നു.
65 വയസ്സുകാരിയായ അമ്മയുടെ നില വളരെഗുരുതരമാണെന്നും കർഷകനായ തനിക്ക് ചികിൽസയ്ക്കുവേണ്ടിയുള്ള കനത്ത തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ് ആശുപത്രി അധികൃതരുടെ കനിവിനായി യാചിക്കുന്നതെന്നും ഗുലാബ് പറയുന്നു. തന്റെ പ്രതീക്ഷകൾ ഇനിയും വറ്റിയിട്ടില്ലെന്നും. അനുകൂലമായ നടപടി ഉടനെയുണ്ടാകുമെന്നുമുള്ള വിശ്വാസത്തിലാണ് ഗുലാബ്.
കൂടുതൽ വാർത്തകൾക്ക് http://www.manoramaonline.com/women.html