ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. വിജയകരമായിത്തീർന്ന ചൊവ്വ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിനു പുറമെ, ഭൂമിയുമായി ഏറെ സമാനതകളുള്ള ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ഐഎസ്ആർഒയുടെ പരിഗണനയിലുണ്ട്. ചരിത്രത്തിലാദ്യമായി, നൂറിലധികം ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി–സി 37, 15 നു രാവിലെ 9.28 നു ശ്രീഹരിക്കോട്ടയിൽനിന്നു കുതിച്ചുയരുമെന്ന ആവേശകരമായ വാർത്തയ്ക്കു പിന്നാലെയാണ് പുതിയ ദൗത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബഹിരാകാശ ഗവേഷണത്തോടു കാര്യമായ ആഭിമുഖ്യമുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ബഹിരാകാശ ഗവേഷണ വിഹിതത്തിൽ 23 ശതമാനം വർധന വരുത്തിയത് ഈ രംഗത്ത് ഐഎസ്ആർഒ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ബജറ്റിലെ ബഹിരാകാശ ശാസ്ത്ര വിഭാഗത്തിൽ ചൊവ്വാ ദൗത്യത്തെക്കുറിച്ചും ശുക്രനിലേക്കുള്ള പുതിയ ദൗത്യത്തെക്കുറിച്ചും പരാമർശവുമുണ്ട്.
ഇന്ത്യയുടെ ചൊവ്വാ ഭ്രമണപഥ ദൗത്യമായ മംഗൾയാന്റെ രണ്ടാം പര്യവേഷണ ഘട്ടം 2021–22 ഓടെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തു ചരിത്രമെഴുതി 2014 ഒക്ടോബർ 24നാണ് മംഗള്‍യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഏറെ അഭിനന്ദനങ്ങൾ നേടിയ ഈ ദൗത്യത്തിന്റെ രണ്ടാം ഘട്ടം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ഇതിനുപുറമെയാണ് സൗരയൂഥത്തിലെ ഏറ്റവും ചൂടൻ ഗ്രഹമായ ശുക്രനെ ലക്ഷ്യമിട്ടുള്ള പദ്ധതി.
മാത്രമല്ല, ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള യുഎസിനും റഷ്യയ്ക്കും ഒപ്പം നിൽക്കുന്നതാണ് ഐഎസ്ആർഒയുടെ പുതിയ പദ്ധതികൾ. 104 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി–സി 37 റോക്കറ്റ് ഭ്രമണപഥത്തിലെത്തിയാൽ ചരിത്രത്തിലേക്കും ഇന്ത്യ കുതിച്ചുകയറും. 2014–ൽ 37 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് ഇക്കാര്യത്തിൽ നിലവിലുള്ള റെക്കോർഡ്. ഇതിന്റെ രണ്ടിരട്ടിയിലധികം ഉപഗ്രങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. നേരത്തേ, നാസ 29 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വർഷം 20 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചാണ് ഐഎസ്ആർഒ കരുത്തു തെളിയിച്ചത്.
പിഎസ്എൽവി–സി 37 ൽ വഹിക്കുന്നവയിൽ നൂറെണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്. ഇതിൽ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. 730 കിലോ ഭാരമുള്ള കാർടോസാറ്റ്–2, 30 കിലോ വീതമുള്ള ഐഎൻഎസ് 1–എ, ഐഎൻഎസ് 1–ബി എന്നിവയാണ് ഇവയ്ക്കൊപ്പം വിക്ഷേപിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങൾ.
വിക്ഷേപണത്തിനുള്ള ഉപഗ്രഹങ്ങളുടെ സംയോജനം അന്തിമഘട്ടത്തിലാണ്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾക്കൊപ്പം ജർമനി, യുഎഇ, നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കും. 643 കിലോയാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. 25 എണ്ണം വീതമുള്ള നാലു പായ്ക്കറ്റുകളിലായാണ് ഉപഗ്രഹങ്ങൾ സംയോജിപ്പിച്ചിരിക്കുന്നത്. ഒരു പായ്ക്കറ്റ് വിക്ഷേപിച്ചു കഴിഞ്ഞാൽ രണ്ടു ഗ്രൂപ്പ് ആയി മാറും. 625 സെക്കൻഡ് കൊണ്ടാണ് 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.
തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് എന്നിവിടങ്ങളിലാണു സെഞ്ചുറി മിഷന്റെ ആസൂത്രണവും പിഎസ്എൽവിയുടെ രൂപകൽപന ഉൾപ്പെടെയുളളവയും പൂർത്തിയാക്കിയത്.