അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരൻ പട്ടിണിയാണെന്നും പലപ്പോഴും കിട്ടുന്നത് മോശം ഭക്ഷണമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചതോടെയാണ് തേജ് ബഹദൂർ എന്ന ബിഎസ്എഫ് ജവാൻ വാർത്തകളിൽ നിറഞ്ഞത്. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാനായ തേജ് ബഹദൂർ ഇതുസംബന്ധിച്ച വിഡിയോയുൾപ്പെടെയാണ് സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
പലദിവസങ്ങളും അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്നവയറോടെയാണെന്നും ഭക്ഷണം ലഭിക്കുകയാണെങ്കിൽത്തന്നെ അതു വളരെമോശമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ബിഎസ്എഫ് പറയുന്നത് തേജിൻെറ ആരോപണത്തിൽ ലവലേശം കഴമ്പില്ലെന്നും മേലുദ്യോഗസ്ഥരോടുള്ള മോശംപെരുമാറ്റത്തൻെറ പേരിലും മദ്യപാനത്തിൻെറ പേരിലും സ്ഥിരം അച്ചടക്കനടപടിക്ക് വിധേയനാകുന്ന ആളാണ് തേജെന്നുമാണ്.
എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തൻറെ ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് തേജിൻെറ ഭാര്യ ശർമിള രംഗത്തെത്തിയിരിക്കുന്നത്. ബിഎസ്എഫിൽ അദ്ദേഹത്തിനനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞതിൻെറ പേരിൽ അദ്ദേഹത്തെ മോശക്കാരനായും മനോവിഭ്രാന്തിയുള്ളയാളായും ആക്കിത്തീർക്കാനുള്ള നടപടികളാണ് ബിഎസ്എഫിൻെറ ഭാഗത്തുനിന്നുണ്ടായതെന്നും അവർ ആരോപിക്കുന്നു.
എൻെറ ഭർത്താവിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തുകൊണ്ടു നിങ്ങൾ അദ്ദേഹത്തെ അതിർത്തിയിൽ ജോലിക്കയച്ചുവെന്ന് അവർ ചോദിക്കുന്നു. അദ്ദേഹം ശബ്ദമുയർത്തിയത് അദ്ദേഹത്തിനുവേണ്ടിമാത്രമല്ല ബിഎസ്എഫിലെ ഓരോ ജവാന്മാർക്കുംവേണ്ടിയാണ്. സംഭവത്തിൻെറ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹത്തെ വെറുമൊരു മാനസീകരോഗിയായി ചിത്രീകരിക്കാൻ അധികാരികൾ ശ്രമിക്കുന്നതെന്തുകൊണ്ടാണ് അവർ ചോദിക്കുന്നു. തേജിൻെറ മകൻ രോഹിത്തും അച്ഛൻെറ ആവശ്യം ന്യായമായിരുന്നുവെന്നു വാദിക്കുന്നുണ്ട്.
ബിഎസ്എഫിലെ ജവാന്മാരുടെ ദുരവസ്ഥയെക്കുറിച്ച് പോസ്റ്റിട്ടതിനുശേഷം അദ്ദേഹത്തിൻെറ ഒരു വിവരവും ലഭിക്കുന്നില്ല. അദ്ദേഹം ഏതവസ്ഥയിലാണ് ഉള്ളതെന്നുപോലും അറിയില്ല. അതുകൊണ്ട് ബന്ധപ്പെട്ടവർ ഈ സംഭവത്തെക്കുറിച്ചന്വേഷിച്ച് ഇതിനുപിറകിലെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരണം. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം.
11 മണിക്കൂറിലധികം അതിർത്തിയിൽ നിന്നു ജോലിചെയ്യുന്നവർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ചും മോശം കാലാവസ്ഥയിൽ അതിജീവിക്കാൻ ജവാൻമാർ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മൂന്നു വിഡിയോയാണ് ഇതുസംബന്ധിച്ച് അദ്ദേഹം പങ്കുവെച്ചത്. തങ്ങളുടെ ഈ അവസ്ഥയിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്രയും മോശപ്പെട്ട അവസ്ഥയിൽ തങ്ങളെ പരിഗണിക്കുന്ന മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തെ തുറന്നു കാട്ടാൻ മാത്രമാണ് ഈ വിഡിയോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.