എംഎൽഎമാർ മറുകണ്ടം ചാടുന്നതു തടയാൻ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ശശികലയും അവരെ ചാക്കിട്ടുപിടിക്കാൻ ഒ. പനീർസെൽവവും നടത്തുന്ന ശ്രമങ്ങൾക്കിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചിന്തയുണർത്തി ഒരു വാട്ട്സ്ആപ്പ് കത്ത്! ശശികലയുടെ തടവിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരെ അഭിസംബോധന ചെയ്താണ് തമിഴിലുള്ള കത്ത്. പനീർസെൽവത്തെ പിന്തുണയ്ക്കണമെന്നാണു കത്തിൽ ആവശ്യപ്പെടുന്നത്.
കത്ത് ഇങ്ങനെ:
ബഹുമാനപ്പെട്ട എംഎൽഎ,
നിങ്ങളെ വിജയിപ്പിച്ച തമിഴ്മക്കളുടെ സ്വരമാണിത്. ജലവിതരണം, മെച്ചപ്പെട്ട റോഡുകളുടെ അഭാവം, പ്രദേശത്തെ വൈദ്യുതി വിതരണം, സ്കൂളുകളുടെ നിർമാണം തുടങ്ങിയ കാര്യങ്ങൾക്കാണു ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരു മുഖ്യമന്ത്രിക്കു വേണ്ടിയാണ്. വി.കെ. ശശികലയെ പിന്തുണയ്ക്കുന്നത് 134 എംഎൽഎമാരാണെന്നു വാർത്തയിൽ പറയുന്നു. പക്ഷേ, 234 മണ്ഡലങ്ങളിലുള്ള ജനങ്ങൾ ഒ. പനീർസെൽവത്തെയാണു പിന്തുണയ്ക്കുന്നത്. നിങ്ങളും പനീർസെൽവത്തെ പിന്തുണയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, ഞങ്ങൾ നിങ്ങളുടെ ഓഫിസുകൾ ബഹിഷ്കരിക്കും. ഇതു നിങ്ങളോടുള്ള ജനങ്ങളുടെ അഭ്യർഥനയല്ല, ഉത്തരവാണ്. നിങ്ങൾ ഇതു ചെയ്താൽ ഞങ്ങൾ വളരെ സന്തുഷ്ടരാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും മനസാക്ഷിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
*********************
ആരെഴുതിയ കുറിപ്പാണെന്നു വ്യക്തമല്ലെങ്കിലും വ്യാപകമായ രീതിയിൽ ഇതു പ്രചരിക്കപ്പെടുന്നതിനാൽ തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചു തമിഴ് മക്കൾക്കുള്ള ആശങ്കയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്.