ശശികല ജയിലിലായി. എടപ്പാടി പളനിസാമിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. 15 ദിവസത്തിനകം അദ്ദേഹം ഭൂരിപക്ഷം തെളിയിക്കണമെന്നും നിർദേശം. തമിഴ്നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞ പത്തു ദിവസത്തോളമായി നടക്കുന്ന നാടകീയ സംഭവങ്ങൾ ഇവിടെവരെ എത്തി നിൽക്കെ ഇതിനെല്ലാം തുടക്കംകുറിച്ച പനീർസെൽവം ഇനി എന്തു ചെയ്യുമെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ രംഗം.
തന്റെ പോരാട്ടം തുടരുമെന്നുതന്നെയാണ് ഒ. പനീർസെൽവം ഇപ്പോഴും പറയുന്നത്. ശശികലയുടെ കുടുംബാംഗങ്ങളുടെ കൈകളിലേക്ക് അണ്ണാ ഡിഎംകെയെ വിട്ടുകൊടുക്കില്ലെന്നും ഒപിഎസ് പറയുന്നു.
ഒപിഎസ് പക്ഷത്തുള്ള വി. മൈത്രേയൻ എംപി ഇന്ന് ഉച്ചകഴിഞ്ഞു 2.45നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. പനീർസെൽവം മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കേണ്ടിവന്ന സാഹചര്യമടക്കമുള്ളവ തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്താനാണു ശ്രമമെന്നാണു സൂചന.