ചെന്നൈ ∙ ‘തമിഴനെന്നു സൊല്ലെടാ... തലയുയർത്തി നില്ലെടാ...’ – മറീന ബീച്ചിൽ രണ്ടു രാപകലുകളായി അലയടിക്കുന്നത് യുവാക്കളുടെ ഉശിരുള്ള മുദ്രാവാക്യങ്ങൾ. തമിഴകം മുൻപു കണ്ടിട്ടില്ലാത്ത വ്യത്യസ്ത സമരത്തിന്റെ തിരയിളക്കം. പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിലെങ്ങും നടക്കുന്ന ജനകീയ സമരം യുവത്വത്തിന്റെ പോരാട്ടവീര്യമായി കത്തിപ്പടരുന്നതു മറീനയിലാണ്. ഏതാണ്ട് 200 പേരുമായി ചൊവ്വാഴ്ച തുടങ്ങിയ സമരത്തിലേക്ക് ഇന്നലെയായപ്പോഴേക്കും ഒഴുകിയെത്തിയത് അരലക്ഷത്തോളം പേർ. തമിഴ്നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്ന്. ജെല്ലിക്കെട്ടിന് അനുമതി നൽകാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. മുഖ്യമന്ത്രി ഒ. പനീർസെൽവം നടത്തിയ ചർച്ചയും ഫലം കണ്ടില്ല. തുടർന്നു പ്രധാനമന്ത്രിയെ കാണാനായി ഇന്നലെ രാത്രി തന്നെ പനീർസെൽവം ഡൽഹിയിലെത്തി. കൊട്ടും പാട്ടും ആട്ടവുമായുള്ള പുതുതലമുറ സമരത്തിനു നേതാക്കളില്ല, രാഷ്ട്രീയക്കാരെ അടുപ്പിക്കുന്നില്ല.
സമൂഹമാധ്യമങ്ങളാണു പ്രചാരണായുധം. ആൺ, പെൺ വ്യത്യാസമില്ലാതെ യുവാക്കൾ സമരത്തെക്കുറിച്ചു കേട്ടറിഞ്ഞു മറീനയിലെത്തി അണിചേരുന്നു. സമരക്കാർക്കു ഭക്ഷണവും വെള്ളവുമെത്തിക്കാൻ സന്നദ്ധരായി ഒട്ടേറെപ്പേർ രംഗത്തുണ്ട്. മൊബൈൽ, ഇന്റർനെറ്റ് ലഭ്യത തടസ്സപ്പെടുത്തിയും വൈദ്യുതി മുടക്കിയും സമരം പൊളിക്കാനുള്ള അധികൃതരുടെ നീക്കങ്ങൾ വിലപ്പോയില്ല. രാത്രി പൊലീസ് ചെറിയ തോതിൽ ലാത്തിച്ചാർജ് നടത്തി. മധുരയിലെ അളകാനെല്ലൂരിലെ ജെല്ലിക്കെട്ട് കളത്തിൽ തുടങ്ങിയ പ്രതിഷേധം തമിഴ്നാട്ടിലെ സ്കൂൾ, കോളജ് വിദ്യാർഥികൾ ഏറ്റെടുത്തതോടെയാണു സമരകേന്ദ്രം ചെന്നൈയിലേക്കു മാറിയത്. നഗരത്തിലെ എല്ലാ കോളജുകളിലെയും വിദ്യാർഥികൾ ഇന്നലെ ഇവിടെയെത്തി. നഗരത്തിലെ കോളജുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഐടി ജീവനക്കാരും സമരത്തിന്റെ ഭാഗമായി. ചെന്നൈയ്ക്കു പുറമെ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ ഭാഗങ്ങളിലും രാത്രിയിലും സമരം തുടരുകയാണ്. പിന്തുണ പ്രഖ്യാപിച്ചു തമിഴ് സിനിമാ പ്രവർത്തകർ നാളെ നിരാഹാരമിരിക്കും. യുവത്വത്തിന്റെ സമരക്കരുത്തിൽ ഞെട്ടിയ സംസ്ഥാന സർക്കാർ ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മന്ത്രിമാരുൾപ്പെടെയുള്ളവർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി ഒ. പനീർസെൽവം അഭ്യർഥിച്ചു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ഡിജിപി ടി.കെ. രാജേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ എസ്. ജോർജ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും മുതിർന്ന മന്ത്രിമാരുമായും അദ്ദേഹം ചർച്ച നടത്തി.
പനീർസെൽവം ഇന്ന് മോദിയെ കാണും
ജെല്ലിക്കെട്ട് അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അണ്ണാ ഡിഎംകെയുടെ മുഴുവൻ എംപിമാരും അനുഗമിക്കും. സമരം ശക്തിപ്പെടുന്നതിനിടെ വിഷയത്തിൽ ഇടപെടാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ ഹൈക്കോടതിക്കോ സംസ്ഥാന സർക്കാരിനോ ഒന്നും ചെയ്യാനാകില്ല. മറീന സമരത്തിനുള്ള സ്ഥലമല്ലെന്നു പറഞ്ഞ കോടതി ഇപ്പോൾ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പറഞ്ഞു.