ചെന്നൈ ∙ പാർട്ടി പിളർത്താൻ ശ്രമിക്കുന്ന പനീർസെൽവത്തിനു ജയലളിതയുടെ ആത്മാവു മാപ്പുകൊടുക്കില്ലെന്ന് അണ്ണാ ഡിഎംകെ നേതൃത്വം. ശശികല ഏറെ വൈകാതെ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള ആത്മവിശ്വാസത്തിലാണു പോയസ് ഗാർഡനിലെ പ്രവർത്തകർ. ജനങ്ങൾ മറന്നവരും കാലാവധി കഴിഞ്ഞവരുമാണു പനീർസെൽവത്തിനൊപ്പം പോകുന്നതെന്ന് അണ്ണാ ഡിഎംകെ വക്താവ് വൈഗൈസെൽവൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ജയലളിത അവഗണിച്ചിരുന്നവരാണ് ഈ നേതാക്കളൊക്കെ.
ഇവർക്കാർക്കുംതന്നെ ഇനി രാഷ്ട്രീയത്തിൽ ഭാവിയില്ല. അതുകൊണ്ടുതന്നെയാണ് അവർ പനീർസെൽവം പക്ഷത്തേക്കു പോകുന്നതും. അണ്ണാ ഡിഎംകെയിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്നതു ഡിഎംകെയാണ്. അവരുടെ ഗൂഢാലോചനയാണു പനീർസെൽവത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിനു പിന്നിലെന്നും വൈഗൈസെൽവൻ പറഞ്ഞു.
പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം കൂടെ ഉറച്ചുനിൽക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണു ശശികല പക്ഷം. എങ്കിലും, ഗവർണറുടെ തീരുമാനം വൈകുന്നതിലെ ആശങ്കയുമുണ്ട്. നേതാക്കൾ പോയസ് ഗാർഡനിലെ ശശികലയുടെ വസതിയിൽ വന്നും പോയുമിരിക്കുന്നു. ഇതിനിടയിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ശശികല കൂടിക്കാഴ്ചയും നടത്തി.