രണ്ടാം യുപിഎ സർക്കാരിലെ തന്റെ സ്വാധീനം ഉപയോഗിച്ചാണു ബാങ്ക് വായ്പ നേടിയതെന്ന ആരോപണം നിഷേധിച്ചു വിവാദ വ്യവസായി വിജയ് മല്യ. മാധ്യമങ്ങളുടെ സഹായത്തോടെ യുപിഎ, എൻഡിഎ സർക്കാരുകൾ തന്നെ ഫുട്ബോൾ പോലെ തട്ടിക്കളിക്കുകയാണ്. നിർഭാഗ്യവശാൽ ഇവിടെ റഫറിമാർ ആരും ഇല്ല– മല്യ ട്വിറ്ററിൽ കുറിച്ചു. സിബിഐയുടെ ആരോപണങ്ങൾ തെറ്റാണ്. അവ ഞെട്ടിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു ബിസിനസിനെയും സാമ്പത്തിക ശാസ്ത്രത്തെയും പറ്റി എന്തറിയാമെന്നും മല്യ ചോദിച്ചു.
വിജയ് മല്യയെ വഴിവിട്ടു സഹായിച്ച് ബാങ്ക് വായ്പ ലഭ്യമാക്കിയതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബരത്തിനുമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. സഹായം ആവശ്യപ്പെട്ടു മല്യ മൻമോഹൻ സിങ്ങിനു കത്തയച്ചതിന്റെയും തുടർന്നു വായ്പ ലഭ്യമായതിന്റെയും രേഖകൾ ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ ചിദംബരവും മൻമോഹൻ സിങ്ങും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
മുൻ ടെലികോം മന്ത്രി ദയാനിനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവർ ഉൾപ്പെട്ട കേസിൽ സിബിഐയ്ക്ക് ഏറ്റ തിരിച്ചടിയും മല്യ ട്വിറ്ററിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇവർക്കെതിരെ സിബിഐ വലിയ ആരോപണമാണ് ഉന്നയിച്ചിരുന്നത്. അവസാനം എന്തു സംഭവിച്ചു? സത്യം ജയിച്ചോ അതോ സിബിഐ ജയിച്ചോ?–വിജയ് മല്യ ചോദിച്ചു. പ്രമുഖ മൊബൈൽ കമ്പനിയായ എയർസെല്ലിനു ലൈസൻസുകൾ നൽകിയതുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് മാരൻ സഹോദരൻമാർ ഉൾപ്പെടെയുള്ളവരെ പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്.