64.22 ശതമാനം വോട്ടുനിലയുമായി ഉത്തർപ്രദേശിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി 15നാണ് രണ്ടാംഘട്ടം. അന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നാണ് പിലിഭിത്. അവിടത്തെ നാല് നിയമസഭാമണ്ഡലങ്ങളിൽ നിന്നു മത്സരിക്കുന്ന എല്ലാ പാർട്ടികളുടെയും സ്ഥാനാർഥികളും ഒരു നരഭോജിക്കടുവയുടെ ‘ആക്രമണത്തിൽ’ നിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അതും വോട്ടെടുപ്പിന് രണ്ടുദിവസം മുൻപു മാത്രം. സ്ഥാനാർഥികളെ കടിച്ചുകീറാനുള്ളതല്ലെങ്കിലും അവരെ തോറ്റുതുന്നം പാടിക്കുന്ന തരത്തിലുള്ള ‘ആക്രമണമായിരുന്നു’ ഒരു പെൺകടുവ നടത്തിയത്. രണ്ടു വയസ്സുകാരിയായ ഈ കടുവയുടെ ശല്യം കാരണം പിലിഭിത് ടൈഗർ റിസർവിനു ചുറ്റുമുള്ള രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ പൂർണമായും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്നു വ്യക്തമാക്കുകയായിരുന്നു.
‘നിങ്ങൾക്ക് വോട്ടു വേണമെങ്കിൽ ആ കടുവകളോട് പോയി ചോദിക്ക്...’ എന്നു വരെ അവർ സ്ഥാനാർഥികളോട് ആക്രോശിച്ചു. കാരണവുമുണ്ട്. ജനം വോട്ടു ചെയ്യാൻ പുറത്തിറങ്ങിയാൽ അവർ പോളിങ് ബൂത്തിൽ എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് കടുവകളായിരുന്നു. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ ആറു പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി കൊല്ലപ്പെട്ടത് മൂന്നു പേരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്തെ വയലിനു കാവൽ നിന്ന വയോധികനെ കടിച്ചുകൊണ്ടു പോയി കടുവ. പിറ്റേന്ന് അന്വേഷിച്ചിറങ്ങിയ നാട്ടുകാർക്ക് കിട്ടിയത് ഒരു കാലും തലയുമില്ലാത്ത അയാളുടെ ശരീരമായിരുന്നു. നവംബർ 28ന് കടുവ പിടിച്ചുകൊണ്ടു പോയ ആളുടെ മൃതശരീരം കിട്ടിയത് അയാളുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ നിന്ന്!
കഴിഞ്ഞ ദിവസം വീട്ടുവരാന്തയിൽ കിടന്നുറങ്ങിയിരുന്ന ഒരു വയോധികയെയും കടുവ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. ഫെബ്രുവരി 11ന് കടുവ കടിച്ച് ഒരു ഗംഗാറാം എന്ന കർഷകൻ കൂടി കൊല്ലപ്പെട്ടതോടെയായിരുന്നു ജനം ഇളകിയതും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതും. അതിനിടെ, കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരവും കടുവയെ പിടിക്കാൻ നടപടിയും ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞതിങ്ങനെ–‘ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതൊന്നു കഴിഞ്ഞാലുടൻ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാം...’ അഖിലേഷ് മാത്രമല്ല ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാഗാന്ധിയും ഉത്തർ പ്രദേശിലെ പ്രചാരണത്തിനിടെ കടുവ കാരണം കുടുങ്ങിപ്പോയി. മൃഗസ്നേഹിയായതിനാൽ കടുവയ്ക്ക് അനുകൂലമായ നിലപാടായിരിക്കും മേനക സ്വീകരിക്കുമെന്നത് ഉറപ്പായിരുന്നു. അങ്ങനെയെങ്കിൽ വോട്ടു ചോരുമെന്ന കാര്യത്തിലും സംശയം വേണ്ട. എന്തായാലും തന്ത്രപൂർവം തന്നെ മേനക പ്രശ്നത്തെ നേരിട്ടു– കടുവയെ മയക്കുവെടി വച്ചു പിടികൂടി പ്രദേശത്തു നിന്ന് മാറ്റണമെന്നാണ് അവർ തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.
പിലിഭിത് ടൈഗർ റിസർവിനു ചുറ്റുമുള്ള ഗ്രാമങ്ങളിലാകട്ടെ കടുവയെ പേടിച്ച് സ്ഥാനാർഥികൾ പോലും പുറത്തിറങ്ങാത്ത അവസ്ഥ. ഒരു തിരഞ്ഞെടുപ്പ് റാലിയോ യോഗമോ പോലും നടത്തിയിരുന്നില്ല. അഥവാ പൊതുയോഗം നടത്തിയാൽത്തന്നെ ഒരു നായ കുരയ്ക്കുന്ന ശബ്ദം കേട്ടാൽ മതി സകലരും ജീവനും കൊണ്ട് ചിതറിയോടും. എന്തായാലും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന ഗ്രാമവാസികളുടെ ഭീഷണി ഫലിച്ചു. 12ന് രാവിലെത്തന്നെ ലക്നൗവിൽ നിന്ന് ഫോറസ്റ്റ് ഓഫിസർമാരും മൃഗഡോക്ടർമാരുമെല്ലാം ഉൾപ്പെട്ട ഒരു വൻ സംഘം പിലിഭിത് ടൈഗർ റിസർവിനു സമീപത്തെത്തി. ഒപ്പം നാല് ആനകളും, മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങളും.
തന്റെ ആറാമത്തെ ഇരയെ കൊലപ്പെടുത്തി മടങ്ങിയ കടുവയുടെ കാൽപ്പാദങ്ങൾ നോക്കിയായിരുന്നു ഈ സംഘം നീങ്ങിയത്. ഒടുവിൽ സമീപത്തെ ഒരു കരിമ്പിൻതോട്ടത്തിൽ കയറിയതായി കണ്ടെത്തി. ക്യാമറ ഘടിപ്പിച്ച ഡ്രോൺ പറത്തി കടുവയുണ്ടെന്ന കാര്യം ഉറപ്പിച്ചു. ശേഷം ജെസിബിയും ആനകളുമായി കരിമ്പിൻകാട്ടിലേക്ക്. കാട് തെളിച്ച് മുന്നോട്ടു പോകവേ ഒരു ആനയ്ക്കു നേരെ കടുവ ചാടി വീണു. അതിനു പരുക്കേറ്റതോടെ ശേഷിച്ച മൂന്ന് ആനകളും വന്നു. അവയെ നേരിടുന്നതിനിടെ ഡോക്ടർമാർ മയക്കുവെടി വച്ചു. ആദ്യവെടിയേറ്റ് അരമണിക്കൂറിനു ശേഷമാണ് കടുവ മയങ്ങി വീണത്. ലക്നൗ മൃഗശാലയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ കടുവയെയും അതിനെ കൊണ്ടുപോകാൻ ശ്രമിച്ച ഉദ്യോഗസ്ഥരെയും കരിമ്പിൻ തണ്ടു കൊണ്ടും കല്ലുകൊണ്ടും അടിച്ചും എറിഞ്ഞുമാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്. കടുവയെ കയറ്റിയ ട്രക്കിന്റെ താക്കോലും എടുത്തുമാറ്റി. ഏറെ പണിപ്പെട്ടാണ് ഗ്രാമവാസികളിൽ നിന്ന് നരഭോജിക്കടുവയെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.
എന്തായാലും തത്കാലത്തേക്കെങ്കിലും ഇനി ഗ്രാമവാസികൾക്ക് ധൈര്യമായി പോളിങ് ബൂത്തിലെത്തി വോട്ടു ചെയ്യാം. എങ്കിലും ഭയം ബാക്കിയാണ്. അധികൃതരുടെ കണക്കു പ്രകാരം പിലിഭിത്ത് ടൈഗർ റിസർവിൽ 40–45 കടുവകളാണുള്ളത്. എന്നാൽ അവയുടെ കുഞ്ഞുങ്ങളെല്ലാം വളർന്ന് നിലവിൽ 60–65 എന്ന കണക്കിലെത്തിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്. നിലവിൽ പിടികൂടിയ കടുവയ്ക്ക് രണ്ട് വയസ്സേയുള്ളൂ. വായിൽ പരുക്കേറ്റതുകൊണ്ടാണ് അത് ഇരതേടി നാട്ടിലേക്കിറങ്ങിയതെന്നാണ് പറയപ്പെടുന്നത്. മറ്റു മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാൻ ഇവയ്ക്കാകില്ല. രാത്രി കിടന്നുറങ്ങുന്ന മനുഷ്യരെ കടിച്ചെടുത്ത് കൊണ്ടുപോകാനാകട്ടെ എളുപ്പവുമാണ്. പല്ലിന് വേദനയായതിനാൽ എല്ല് കടിച്ചു തിന്നാനാകില്ല. കൊന്ന ആറു പേരുടെയും ശരീരത്തിലെ മൃദുഭാഗങ്ങളാണ് കടുവ തിന്നുതീർത്തതും. ഗ്രാമവാസികൾക്ക് ആർക്കും പിലിഭിത് ടൈഗർ റിസർവിലേക്ക് പ്രവേശനമില്ല. അതുപോലെത്തന്നെ കടുവകൾ നാട്ടിലേക്കു വരാതെ ശ്രദ്ധിക്കേണ്ടതിന്റെ ചുമതല അധികൃതർക്കുണ്ടെന്നും നാട്ടുകാർ പറയുന്നു. സോളർ വേലി കെട്ടി കടുവകളിൽ നിന്നു ഗ്രാമങ്ങളെ രക്ഷിക്കാമെന്ന താത്കാലിക വാഗ്ദാനവും അധികൃതർ നൽകിയിട്ടുണ്ട്.
കടുവകളുടെ ആക്രമണം പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. പക്ഷേ അവയെ ഓടിക്കാനായി പടക്കവും ലൈസൻസുള്ള തോക്കുകളും പലരുടെയും കയ്യിലുണ്ട്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പടക്കങ്ങളും തോക്കുമെല്ലാം പൊലീസിൽ ഏൽപിക്കേണ്ടി വന്നതോടെയാണ് ഇത്തവണ നരഭോജിക്കടുവയെ തടയാനാകാതെ പോയത്. സംരക്ഷണമൊരുക്കേണ്ട പൊലീസും വനംവകുപ്പ് അധികൃതരുമാകട്ടെ അനങ്ങിയുമില്ല. തിരഞ്ഞെടുപ്പ് തിരക്കിൽ രാഷ്ട്രീയ നേതൃത്വവും ഇക്കാര്യം മറന്നു. പിന്നെ അറ്റകൈപ്രയോഗമായി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയേ ഗ്രാമവാസികൾക്കു മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ. അത് ഫലവും കണ്ടു. പക്ഷേ കടുവപ്പേടി കാരണം കാര്യമായ പ്രചാരണ പരിപാടികളൊന്നും നടക്കാതിരുന്ന പിലിഭിത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ വിധി എന്തായിരിക്കുമെന്നത് അറിയാൻ ഇനി ഫലം വരുംവരെ ഒരുമാസം കൂടി കാത്തിരിക്കേണ്ടി വരും.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക