നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ തൂക്കുമന്ത്രിസഭ വന്നതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ മണിപ്പുരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ‘അടി’ തുടങ്ങി. മണിപ്പൂരിൽ സ്വതന്ത്രനായി നിന്നു വിജയിച്ച ഒരേയൊരു എംഎൽഎയെ ബിജെപിക്കാർ ഇംഫാൽ വിമാനത്താവളത്തിൽനിന്ന് ‘തട്ടിക്കൊണ്ടു’ പോയതായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ആരോപിച്ചു. ഇതിനായി അധികാര ദുർവിനിയോഗം നടത്തി സിഐഎസ്എഫിനെയും വിമാനത്താവള അധികൃതരെയും കേന്ദ്ര സർക്കാർ ഉപയോഗിച്ചതായും സുർജേവാല ട്വിറ്ററിൽ ആരോപിച്ചു.
ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയതോടെ, മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎൽഎയെ ബിജെപിക്കാർ തട്ടിക്കൊണ്ടുപോയെന്ന സുർജേവാലയുടെ ഗുരുതര ആരോപണം. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇംഫാൽ വിമാനത്താവള അധികൃതരുടെയും വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെയും സഹായത്തോടെ സ്വതന്ത്ര എംഎൽഎയായ ആസാബുദ്ദീനെ ബിജെപിക്കാർ കൊൽക്കത്തയിലേക്കു കടത്തിയെന്ന് സുർജേവാല ആരോപിച്ചു. ജനാധിപത്യത്തെ വഴിതിരിച്ചുവിടുന്ന അത്യന്ത്രം അപകടകരമായ ‘കളി’യാണ് മോദി സർക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന നാസറിനൊപ്പം ഗുവാഹത്തിയിൽനിന്നും ഇംഫാലിൽ വന്നിറങ്ങിയ ആസാബുദ്ദീനെ, വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് കൊൽക്കത്തയിലേക്കു കൊണ്ടുപോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
15 വർഷമായി സംസ്ഥാന ഭരണം കയ്യാളുന്ന കോൺഗ്രസും, ചരിത്രത്തിലാദ്യമായി ഇവിടെ 21 സീറ്റു നേടിയ ബിജെപിയും മണിപ്പുരിൽ ഭരണം പിടിക്കാനുള്ള തത്രപ്പാടിലാണ്. 28 സീറ്റുള്ള കോൺഗ്രസാണ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും, കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ എന്തുവിലകൊടുത്തും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സർക്കാർ രൂപീകരണത്തിൽ നിർണായക സാന്നിധ്യമായ പ്രാദേശിക കക്ഷികളുമായി ഇരുപാർട്ടികളും ചർച്ച നടത്തിവരികയാണ്. മണിപ്പൂരിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയാണ് കോൺഗ്രസിന്റെ സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇവിടെ നേതൃത്വം നൽകുന്നത്. ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു.
60 അംഗ സഭയിൽ 28 സീറ്റു കരസ്ഥമാക്കിയ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികളുടെ പിന്തുണകൂടി വരുന്നതോടെ ബിജെപിക്കാണ് സാധ്യത. 31 സീറ്റാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. 21 സീറ്റു നേടിയ ബിജെപിയും സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമം ഊർജിതമാക്കി. ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു നാലു സീറ്റുണ്ട്. നാലു സീറ്റുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടും ബിജെപിയെ തുണച്ചേക്കും. ഒരു സീറ്റു നേടിയ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.