ഉത്തർപ്രദേശിൽ വോട്ടു ചെയ്യാനെത്തുന്ന ബുർഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ കളിയാക്കി ശിവസേനയുടെ മുഖപത്രം സാമ്ന. ബിജെപിയുടെ നിരാശയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നു ശിവസേന ആരോപിച്ചു. മോദി മന്ത്രിസഭയിലെ എല്ലാവരും പ്രചാരണത്തിനായി യുപിയിലെത്തിയിരുന്നു. എന്നാൽ അഞ്ചുഘട്ടം കഴിഞ്ഞപ്പോൾത്തന്നെ തിരിച്ചടിയുണ്ടാകുമെന്ന് അവർക്കു മനസ്സിലായി. അതിനാലാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സാമ്ന ആരോപിക്കുന്നു.
തിരഞ്ഞെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങളിൽ വോട്ടു ചെയ്യാനെത്തുന്ന ബുർഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നലെയാണ് ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. ഇവരെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. കള്ളവോട്ടിനു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. പ്രശ്നസാധ്യതയുള്ള പോളിങ് ബൂത്തുകളിൽ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയുമായി അസ്വാരസ്യത്തിലാണ് ശിവസേന. കഴിഞ്ഞ മഹാരാഷ്ട്രാ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന പോരാട്ടമായിരുന്നു നടന്നത്.