മുസ്ലിംവോട്ടുകള്‍ ഏതുപക്ഷത്തേക്ക് തിരിയുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ആറാംഘട്ടത്തിലേക്ക് കടക്കുന്നത്. സമാജ്്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമാണ് മുസ്ലിംപിന്തുണ ആര്‍ജിക്കുന്നതില്‍ മുന്നോട്ടുപോയത് എന്നാണ് പൊതുനിഗമനം.
ഉത്തര്‍പ്രദേശ് വോട്ടര്‍മാരില്‍ 19 ശതമാനം വരുന്ന മുസ്ലിങ്ങളുടെ പൊതുപശ്ചാത്തലം സാമ്പത്തിക പിന്നാക്കാവസ്ഥയാണ്. നെയ്ത്തുകാരും വഴിയോരക്കച്ചവടക്കാരും ദിവസക്കൂലിക്കാരുമായ അവരുടെ വികാരം ബി.ജെ.പിക്ക് എതിരാകുന്നത് നോട്ടുപിന്‍വലിക്കല്‍ നടപടി അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്നതുകൊണ്ടു കൂടിയാണ്.
2012ല്‍ മുസ്ലിങ്ങളില്‍ 39 ശതമാനംപേര്‍ എസ്.പിയേയും 20 ശതമാനംപേര്‍ ബി.എസ്.പിയേയും 19 ശതമാനംപേര്‍ കോണ്‍ഗ്രസിനേയും തുണച്ചെന്നാണ് കണക്ക്. ഇതുപ്രകാരം എസ്.പി കോണ്‍ഗ്രസ് പക്ഷത്താണ് ഇത്തവണയും മുസ്ലിം വോട്ടുകള്‍ വന്നുനിറയേണ്ടത്. പക്ഷേ കരുത്തരായ മുസ്ലിം സ്ഥാനാര്‍ഥികളെ കണ്ടെത്തി അണിനിരത്തുന്നതില്‍ ബി.എസ്.പി അവരെ പിന്തള്ളുകതന്നെ ചെയ്തു.
ഇത്തവണ ബി.എസ്.പിക്ക് മുസ്ലിം കൂട്ടുകെട്ടുണ്ട്. മുസ്ലിം വോട്ടുകളെ അവര്‍ കാര്യമായി സ്വാധീനിക്കും. 2014ല്‍ പത്തുശതമാനംവരെ മുസ്ലിം പിന്തുണ സ്വന്തമാക്കിയതു കൂടിയാണ് ബി.ജെ.പിയെ ലോക്സഭാ സീറ്റികള്‍ തൂത്തുവാരാന്‍ സഹായിച്ചത്. ആ സാഹചര്യം ഇപ്പോഴില്ല.