അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വന്നതിനുപിന്നാലെ രണ്ട് എംഎൽഎമാർക്കൂടി ശശികലയെ കൈവിട്ടു. മേട്ടുപ്പാളയം എംഎൽഎ ഒ.കെ. ചിന്നരാജും മൈലാപ്പൂർ എംഎൽഎ ആർ. നടരാജുമാണ് പനീർസെവത്തിനൊപ്പമെത്തിയത്. ഇന്നു രാവിലെ മേട്ടൂർ എംഎൽഎ സെമ്മലൈ കൂറുമാറി പനീർസെൽവത്തിനൊപ്പമെത്തിയിരുന്നു. മധുര സൗത്ത് എംഎൽഎ ശരവണനും മധുര എംപി ഗോപാലകൃഷ്ണനും ഇന്നലെ പനീർസെൽവത്തിന് പിന്തുണയറിയിച്ചിരുന്നു. ഇതോടെ, പനീർസെൽവം അടക്കം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 11 ആയി.
അതിനിടെ, കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം ഇന്നും സെക്രട്ടേറിയറ്റിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെയും പനീർസെൽവം സെക്രട്ടേറിയറ്റിൽ ചെന്നിരുന്നു. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആക്ഷേപം ഒഴിവാക്കുകയാണ് ലക്ഷ്യം.
അണ്ണാ ഡിഎംകെയുടെ 50 എംപിമാരിൽ 12 പേരിപ്പോൾ പനീർസെവൽവത്തിനൊപ്പമാണ്. പാർട്ടിയുടെ 37 ലോക്സഭാ എംപിമാരിൽ നാലിലൊന്നും മറുപക്ഷത്തായതു ശശികല ക്യാംപിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശശികല ഗവർണറെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും പാർട്ടി വക്താവ് സി.പൊന്നയ്യനും കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണയറിച്ചിരുന്നു. വിശ്വസ്തരായ ഇവരുടെ കൊഴിഞ്ഞു പോകലിൽ ഭയന്ന ശശികല എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു. 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികല പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാൻ അവർ തയാറായിട്ടില്ല.
നിലവിൽ പനീർസെൽവത്തിന് ഒപ്പമുള്ള എംഎൽഎമാരും എംപിമാരും:
എംഎൽഎമാർ
∙ എസ്.പി. ഷൺമുഖനാഥൻ (ശ്രീവൈകുണ്ഠം)
∙ കെ. മാണിക്കം (ഷോളവന്താൻ)
∙ വി.സി. ആരുക്കുട്ടി (കവുണ്ടംപാളയം)
∙ വനിത എംഎൽഎ മനോരഞ്ജിതം (ഉത്തങ്കര)
∙ എ. മനോഹരൻ (വസുദേവനല്ലൂർ)
∙ കെ. പാണ്ഡ്യരാജൻ (വിരുദുനഗർ)
∙ ശരവണൻ (മധുര സൗത്ത്)
∙ സെമ്മലൈ (മേട്ടൂർ)
∙ ഒ.കെ. ചിന്നരാജ് (മേട്ടുപ്പാളയം)
∙ ആർ. നടരാജ് (മൈലാപ്പൂർ)
ലോക്സഭാംഗങ്ങൾ
∙ പി.ആർ. സുന്ദരം (നാമക്കൽ)
∙ അശോക് കുമാർ (കൃഷ്ണഗിരി)
∙ സത്യഭാമ (തിരുപ്പൂർ)
∙ ജയസിങ് ത്യാഗരാജ് നട്ടർജി (തൂത്തുക്കുടി)
∙ സെങ്കുട്ടുവൻ (വേലൂർ)
∙ ആർ.പി. മരുതുരാജ (പെരുമ്പള്ളൂർ)
∙ ആർ.വനറോജ (തിരുവണ്ണാമലൈ)
∙ എസ്. രാജേന്ദ്രൻ (വില്ലുപുരം)
∙ ആർ. പാർഥിപൻ (തേനി)
∙ ഗോപാലകൃഷ്ണൻ (മധുര)
രാജ്യസഭാംഗങ്ങൾ
∙ വി. മൈത്രേയൻ
∙ ആർ.ലക്ഷ്മണൻ
തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതിൽ പനീർസെൽവമുൾപ്പെടെ 9 പേരാണു വിമത വിഭാഗത്തിലുള്ളത്. സ്പീക്കർ ഉൾപ്പെടെ 128 പേർ ശശികല പക്ഷത്തും. സ്പീക്കറെ ഉൾപ്പെടുത്താത്തതിനാൽ ശശികല പക്ഷം ഇപ്പോൾ 127 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.