വടക്കൻ കശ്മീരിലെ സോപ്പോറിൽ പൊലീസും സുരക്ഷാസേനയും രണ്ടു ഭീകരരെ വധിച്ചു. ഹിസ്ബുൽ മുജാഹിദ്ദീന്റെ രണ്ടു ഭീകരരെയാണ് വധിച്ചത്. മറ്റൊരു ഭീകരാക്രമണ ശ്രമമാണ് സുരക്ഷാസേനയുടെ സംയോജിതമായ ഇടപെടൽ കൊണ്ട് ഒഴിവായത്. കുപ്‌വാരയിൽനിന്നുള്ള അസ്ഹർ ഖാൻ, സോപ്പോറിലെ എഡിപ്പോറ ബോമൈയിലെ സജ്ജദ് അഹ്മദ് ലോൺ എന്നിവരാണു കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തെത്തുടർന്നാണു സുരക്ഷാസേനയ്ക്കു ഭീകരരെ കണ്ടെത്താനായത്. വാഗാ അതിർത്തി വഴി 2016 മാർച്ചിലാണു സജ്ജദ് പാക്കിസ്ഥാനിലേക്കു പോയത്.
സോപ്പോറിൽ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ വാഹനത്തിൽ എത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു വിവരം. തുടർന്നു സോപ്പോറിലെ അംഗഢിൽ വച്ച് സുരക്ഷാസംഘം ഇവരെ നേരിട്ടു. ഭീകരർ ഗ്രനേഡ് എറിയുകയും പൊലീസിനുനേരെ വെടിയുതിർക്കുകയും ചെയ്തു. ബാരാമുള്ള എസ്പി (ഓപ്പറേഷൻ) ഷഫ്ഖാത്ത് ഹുസൈനും എസ്ഐ മുഹമ്മദ് മുർതാസയ്ക്കും വെടിവയ്പ്പിൽ പരുക്കേറ്റു.
എകെ വിഭാഗത്തിൽപ്പെടുന്ന രണ്ട് റൈഫിളുകൾ, ഒരു പിസ്റ്റൾ, നാല് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.