തമിഴ്നാട് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് വിശ്വാസവോട്ടെുപ്പിന് കളമൊരുങ്ങുന്നത്. രണ്ടു തവണയും വിശ്വാസവോട്ടുപ്പില്‍ വിജയിച്ചത് സര്‍ക്കാരാണ്. ഇത്തവണയും ചരിത്രം ആവര്‍ത്തിയ്ക്കുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
1952 ലാണ് തമിഴ്നാടിന്‍റെ ചരിത്രത്തിലാദ്യമായി സര്‍ക്കാരിന് വിശ്വാസ വോട്ട് തേടേണ്ടി വന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന രാജ ഗോപാലാചരിയെന്ന രാജാജിയാണ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്. പ്രമുഖ നേതാക്കളായ കാമരാജ്, ഭക്തവല്‍സലം, കുമാരസാമി രാജ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച് നില്‍ക്കവേ ആണ് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടായത്. 375 അംഗ സഭയില്‍ 152 കോണ്‍ഗ്രസ് എം.എല്‍എമാരേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസ വോട്ടെടുപ്പില്‍ സ്വതന്ത്ര എം.എല്‍എമാരുെട പിന്തുണ നേടി രാജാജി ഭരണം തുടര്‍ന്നു. പിന്നീട് തമിഴ്നാട് നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിടേണ്ടി വന്നത് 1988ല്‍ ജാനകി രാമചന്ദ്രനാണ്.
എം.ജി.ആറിന്‍റെ മരണശേഷം പിളര്‍പ്പിന്‍റെ വക്കിലായിരുന്നു അണ്ണാ ഡിഎംകെ. 98 എം.എഎല്‍എമാര്‍ ജാനകിയ്ക്കൊപ്പവും 33 എം.എല്‍എമാര്‍ ജയലളിതയ്ക്കൊപ്പവും അണിനിരന്നു. തുടര്‍ന്ന് ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച എം.എല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ വിശ്വാസ വോട്ടെടുപ്പില്‍ ജാനകി രാമചന്ദ്രന്‍ വിജയിച്ചു. എന്നാല്‍ ഭരണം തുടരാനായില്ല. ക്രമസമാധാനമടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടുകയായിരുന്നു. 29 വര്‍ഷത്തിനു ശേഷം വീണ്ടും എത്തുന്ന വിശ്വാസ വോട്ടെടുപ്പില്‍ ചരിത്രം ആവര്‍ത്തിയ്ക്കുമോ? കാത്തിരുന്നു കാണാം.