സെന്‍ട്രൽ റിസർവ് പൊലീസ് ഫോഴ്സി (സിആർപിഎഫ്) ലെ 59 ട്രെയിനി കമാൻഡോകളെ ജോലിക്കു പ്രവേശിക്കുന്നതിനു മുൻപ് ‘കാണാതായി’. സിആർപിഎഫിലെ നക്സൽ വിരുദ്ധ സ്ക്വാഡ് കോബ്രയിലെ അംഗങ്ങളാണ് ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്നു മുങ്ങിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
ജമ്മു കശ്മീരിൽ അഞ്ചാഴ്ച നീണ്ടുനിന്ന പരിശീലനത്തിനുശേഷം ബിഹാറിലേക്കു പോകുകയായിരുന്നു ഇവർ. മുഗൽസരായ് സ്റ്റേഷനിൽവച്ചാണ് ജവാന്മാരെ കാണാനില്ലെന്ന വിവരം അറിയുന്നത്. ജവാന്മാർ ആഴ്ചാവധിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സൈനിക കമാൻഡറിനെ വിവരം അറിയിക്കാതെയാണ് ജവാന്മാർ പോയതെന്ന് അധികൃതർ അറിയിച്ചു.
ബിഹാറിലെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഗയയിലെ 205 കോബ്ര ഹെഡ്ക്വാട്ടേഴ്സിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു കാണാതായ ജവാന്മാർ. ഇവരിൽ ചിലരുമായി പരിശീലകരും ഹവിൽദാർമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ച ജോലിക്കു ഹാജരാകുമെന്ന് ഉറപ്പു നൽകിയതായും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
2011ലാണ് കോൺസ്റ്റബിൾ റാങ്കിലുള്ള ജവാന്മാരെ സിആർപിഎഫ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരിൽ അധികവും ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ളവരാണ്.