തമിഴ്നാട്ടിലെ സാഹചര്യം സങ്കീര്‍ണമെന്നും തല്‍സ്ഥിതി തുടരണമെന്നും കാണിച്ച് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തയാറാക്കിയതായി സൂചന. ശശികലയ്ക്കെതിരായ അനധികൃതസ്വത്ത് കേസ് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചതുമടക്കമുളള നടപടികളും ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ റിപ്പോര്‍ട്ടില്ലെന്ന നിലപാടുമായി രാജ്ഭവനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രംഗത്തെത്തി.
സര്‍ക്കാരുണ്ടാക്കാന്‍ ശശികല അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിെല സാഹചര്യത്തില്‍ ആറുമാസത്തിനകം ശശികലയ്ക്ക് എംഎല്‍എ ആകാനാവുകമോ എന്നതാണ് ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന സംശയം. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധി വരാനിക്കുന്നത് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയതിലെ അപാകതകള്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിക്കണമെന്നും ഗവര്‍ണര്‍ പറയുന്നുണ്ട്.
മുമ്പുണ്ടാകാത്ത സാഹചര്യമാണ് തമിഴ്നാട്ടില്‍ നിലവിലുളളതെന്ന് ചൂണ്ടിക്കാട്ടിയാണ് സാവകാശത്തിനായി ഗവര്‍ണര്‍ ആവശ്യപ്പെടുന്നുമുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലും എംഎല്‍എമാര്‍ തടവിലാണെന്ന ആരോപണവും ഗവര്‍ണര്‍ പറയുന്നു. രാജി നിലനില്‍ക്കെതന്നെ കാവല്‍ മുഖ്യമന്ത്രി കുറച്ചുദിവസം കൂടി തുടരണമെന്നും ഏത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്നുമുളള പ്രതീക്ഷയാണ് ഗവര്‍ണര്‍ മുന്നോട്ട് വയ്ക്കുന്നത്.
ക്രമസമാധാന നില ആശങ്കാജനകമാണെങ്കിലും നിലവില്‍ പ്രശനങ്ങള്‍ ഇല്ലെന്നും ഗവര്‍ണര്‍ പറയുന്നു. എങ്കിലും ശശികലയെ ഉടന്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കില്ലെന്നു മാത്രമല്ല അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഭരണഘടനാപരമായി തടസങ്ങളുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പനീര്‍സെല്‍വം ക്യാംപിന് ഏറെ പ്രതീക്ഷ നല്‍കുന്നു. രാത്രി വീടിനുപുറത്ത് അനുയായികളെ കണ്ട പനീര്‍സെല്‍വം കാത്തിരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന രാജ്ഭവന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ നിഷേധിച്ച് അണ്ണാ ഡിഎംകെ രംഗത്തെത്തി.