തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ അധികാര യുദ്ധത്തിനു കളംതുറന്ന് എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയായി ശശികല നടരാജൻ എഐഎഡിഎംകെയുടെ സാരഥ്യം ഏറ്റെടുത്തതിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും വിമത വിഭാഗം പ്രതിഷേധമുയർത്തുന്നതായാണു വാർത്തകൾ. ജയലളിതയുടെ സഹോദരന്റെ മകൾ ദീപയാണു യഥാർഥത്തിൽ രാഷ്ട്രീയ പിൻഗാമിയാകേണ്ടതെന്നാണ് ഇവരുടെ പക്ഷം.
ഇന്നലെ എഐഎഡിഎംകെയിലെ നൂറോളം പ്രവർത്തകർ ദീപയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് കന്നംപാളയത്ത് സ്ഥാപിച്ചു. ജയലളിതയുടേയും എംജിആറിന്റേയും ചിത്രത്തിനൊപ്പം ഗീതയുടെ ചിത്രവും വച്ചതാണു ഫ്ലക്സ് ബോർഡ്.
സേലം, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലും ദീപയ്ക്കു പിന്തുണയേറിവരുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ദീപ അനുകൂലികൾ ദീപ പെരവായി എന്ന പേരിൽ സംഘടനയും രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ പലഭാഗത്തും ശശികലയുടെ ചിത്രം പതിപ്പിച്ച ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ശശികല ചുമതലയേറ്റ ദിവസം വിമത ശക്തി കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയർത്തിയതായും റിപ്പോർട്ടുണ്ട്.