തമിഴ്നാട്ടിലെ രാഷ്ട്രീയആകാംക്ഷ പരകോടിയില്‍. ശശികല പക്ഷത്തെ എംഎല്‍എമാര്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ മുപ്പതോളം പേര്‍ ഉപവാസം തുടങ്ങിയതിനുപിന്നാലെയാണ് കോടതി നടപടി. ഇതോടെ ഗവര്‍ണര്‍ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി സുരക്ഷാസ്ഥിതി വിലയിരുത്തി. അതേസമയം ഒ.പനീര്‍സെല്‍വത്തിനുപിന്തുണയുമായി അണ്ണാ ഡിഎംകെയുടെ കൂടുതല്‍ നേതാക്കള്‍ എത്തി.
വി.കെ.ശശികലയ്ക്ക് പിന്തുണ എഴുതിനല്‍കിയ നൂറ്റിഇരുപത്തെട്ട് എംഎല്‍എമാരിയാണ് മഹാബലിപുരത്തേയും പരിസരത്തേയും റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിവച്ചിരിക്കുകയാണ്. ഈ എംഎല്‍എമാര്‍ തടവിലാണെന്ന് കാവല്‍മുഖ്യമന്ത്രി പനീര്‍സെല്‍വം ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിനോട് എംഎല്‍എമാരെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി ചര്‍ച്ചനടത്തി. പൊലീസ് വൈകാതെ മഹാബലിപുരത്തെ റിസോര്‍ട്ടുകളില്‍ എത്തിയേക്കും. ഹൈക്കോടതി ഇടപെടലിനുപിന്നാലെ ഭീഷണിയുള്ളതുകൊണ്ടാണ് എംഎല്‍എമാര്‍ മാറിനില്‍ക്കുന്നത് എന്നവകാശപ്പെട്ട് ശശികല പക്ഷം രംഗത്തുവന്നു.
പൊലീസ് എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് ശശികലയുടെ വിശ്വസ്തരായ ചില എംഎല്‍എമാര്‍ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ തങ്ങുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം ശശികലയുടെ സത്യപ്രതിജ്ഞ തടയണണമെന്ന പൊതുതാല്‍പര്യഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ പതിനേഴിന് വാദംകേള്‍ക്കും.