ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം ആറാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീംകോടതി. ജല്ലിക്കട്ട് പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് നിരീക്ഷിച്ച കോടതി, ക്രമസമാധാനനില വഷളായതിനെയും വിമര്‍ശിച്ചു. ജല്ലിക്കട്ടിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുളള നിലവിലെ ഹര്‍ജി, ജല്ലിക്കട്ട് ഓര്‍ഡിനന്‍സിന് എതിരായ ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു.
ജല്ലിക്കട്ടിന് അനുമതി നല്‍കിയ 2016ലെ വിജ‍്ഞാപനം പിന്‍വലിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കി. കേന്ദ്രനടപടിയെ ചോദ്യം ചെയ്ത് മൃഗസംരക്ഷണബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി,, ജല്ലിക്കട്ട് ഓര്‍ഡിനന്‍സിന് എതിരായ ഹര്‍ജിയായി ഭേദഗതി ചെയ്യും. ഇതിന് മൃഗസംരക്ഷണബോര്‍ഡിന് അനുമതി നല്‍കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗബെഞ്ച് പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം തമിഴ്നാട് രേഖാമൂലം വിശദീകരിക്കണം. ജല്ലിക്കട്ട് പ്രക്ഷോഭത്തെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രമസമാധാനനില വഷളായതിനെ കുറിച്ച് തമിഴ്നാടിന്റെ അഭിഭാഷകനോട് കോടതി വിശദീകരണം തേടി.
ഓര്‍ഡിനന്‍സിന് പിന്നാലെ തമിഴ്നാട്ടില്‍ പലയിടങ്ങളിലായി നടന്ന ജല്ലിക്കട്ടില്‍ രണ്ടുപേര്‍ മരിച്ചതും എണ്‍പത്തിനാല് പേര്‍ക്ക് പരുക്ക് പറ്റിയതും കോടതി ചൂണ്ടിക്കാട്ടി. ഈസമയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി തമിഴ്നാടിനെ ന്യായീകരിച്ചു. എല്ലാ കായികവിനോദങ്ങളിലും മരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് എജി പറഞ്ഞു. അതേസമയം, ചെന്നൈയില്‍ ജല്ലിക്കട്ട് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിയ്ക്കുമെന്ന് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അറിയിച്ചു. സംഘര്‍ഷം ആളിക്കത്തിയ്ക്കാന്‍ ഏതെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.