ചെന്നൈ∙ നിയമസഭാ സമ്മേളനത്തിനിടെ ഒ. പനീർസെൽവം തന്നെ ചിരിച്ചുകാണിച്ചതു വിവാദമാക്കിയ ശശികലയുടെ നടപടിക്കെതിരെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. ജയലളിത പലതവണ തന്നെ ചിരിച്ചു കാണിച്ചിട്ടുണ്ട്, ഉപചാരപൂർവം സംസാരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജയലളിതയെ ശശികല ചോദ്യം ചെയ്തിട്ടുണ്ടോ? രാഷ്ട്രീയ മര്യാദയുടെ ഭാഗമാണത്. ചിരിക്കുന്നത് ആക്ഷേപകരമായ കാര്യമല്ല. ഇത്തരത്തിൽ പറയുന്നതാണ് അപകീർത്തികരം. ഇപ്പോൾ സംഭവിച്ച കാര്യങ്ങളിൽ ജനങ്ങൾ ചിരിക്കുമ്പോൾ ശശികലയ്ക്ക് എന്താണു പറയാനുള്ളത്?
കുറുക്കുവഴി ഉപയോഗിച്ചു മുഖ്യമന്ത്രി പദത്തിലേറാനുള്ള ശശികലയുടെ നീക്കം പൊളിഞ്ഞതാണ് ഇപ്പോൾ ഡിഎംകെയ്ക്കെതിരായ ആരോപണത്തിനു പിന്നിലെന്നും സ്റ്റാലിൻ വ്യക്തമാക്കി. എഐഎഡിഎംകെയുടെ ആഭ്യന്തരകാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അതിൽ ഡിഎംകെ ഇടപെടില്ല. എന്നാൽ കാവൽ മുഖ്യമന്ത്രിയായ പനീർസെൽവത്തിന്റെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
നേരത്തേ, പനീർസെൽവം നിയമസഭയിൽ വച്ച് സ്റ്റാലിനെ കണ്ടു ചിരിച്ചതു വിവാദമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിനെ ചിരിച്ചുകാണിക്കുന്നത് കുറ്റമല്ലെന്നായിരുന്നു പനീർസെൽവത്തിന്റെ മറുപടി.