അകന്നു നിൽക്കുന്ന ശിവസേനയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണ് മുംബൈ മുൻസിപ്പൽ കോർപറേഷൻ മേയർസ്ഥാനത്തേക്ക് മൽസരത്തിനില്ലെന്ന ബിജെപിയുടെ പ്രഖ്യാപനം. തങ്ങളേക്കാൾ രണ്ടുസീറ്റുകൾമാത്രം കൂടുതലുള്ള സേനയ്ക്കെതിരെ, മേയർ തിരഞ്ഞെടുപ്പിൽ കൊമ്പുകോർക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന ഭരണത്തിൽ പങ്കാളിയായിനിന്നുകൊണ്ട് വിമർശനമുന്നയിക്കുന്ന സേനയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് നഗരസഭയിലെ ബിജെപി സഹായം.
കേന്ദ്രത്തിലും സംസ്ഥാനത്തും ഒപ്പംനിന്നു തിരിഞ്ഞടിക്കുന്ന ശിവസേനയ്ക്കുള്ള മധുരമായ മറുപടിയായാണു ബിഎംസി മേയർതിരഞ്ഞെടുപ്പില്‍ ബിജെപി കൈക്കൊണ്ട തീരുമാനത്തെ മഹാരാഷ്ട്രീയർ നോക്കിക്കാണുന്നത്. 227 അംഗ കോർപറേഷനിൽ 84 സീറ്റ് ശിവസേനയ്ക്കും, 82 സീറ്റ് ബിജെപിക്കും ലഭിച്ചിരുന്നു. ഇരുവരും മേയർ സ്ഥാനാർഥിയെ നിർത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും സമയവായ ചർച്ചകൾക്കൊടുവിൽ സ്ഥാനാർഥിയുണ്ടാവില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒരുപക്ഷെ, ഒന്ന് ആഞ്ഞുപിടിച്ചാൽ കയ്യിലിരിക്കാമായിരുന്ന രാജ്യത്തെ സമ്പന്ന കോർപറേഷന്റെ താക്കോൽ ശിവസേനയ്ക്ക് നൽകുന്നതില്‍ ബിജെപിക്ക് ചില കണക്കൂകൂട്ടലുണ്ടെന്നുവ്യക്തം.
മുംബൈ നഗരസഭയിൽ മൽസരത്തിനില്ലാതെ ഭരണം സമ്മാനിച്ച ബിജെപിയുടെ, സംസ്ഥാന സർക്കാരിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നതിൽനിന്നും സേനയ്ക്ക് ഇനി പിന്നോട്ടുപോകേണ്ടിവരും. ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇടയ്ക്കിടെയുള്ള ശിവസേനയുടെ ഭീഷണി ഇനി ഒരുപക്ഷേ ഉണ്ടായേക്കില്ല. അതായത്, സ്വന്തംതട്ടകമായ മുംബൈയിൽ പഴയ പ്രതാപത്തോടെ ഭരിക്കാൻ അവസരംതന്ന ബിജെപിയെയും അവരുടെ സർക്കാരിനെയും സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാൻ ശിവസേനയ്ക്കും ബാധ്യതയുണ്ടാകും. ഇത് കേന്ദ്രത്തിനുള്ള പിന്തുണയിലും പ്രതിഫലിച്ചേക്കാം.
ജില്ലാപരിഷത്തുകളിൽ ഉൾപ്പെടെ തിരിച്ചുംസഹായിക്കാൻ ശിവസേന നേരത്തെ തയ്യാറാവുകയുംചെയ്തിരുന്നു. എന്തായാലും ബുധനാഴ്ച നടക്കുന്ന മേയർ വോട്ടെടുപ്പിൽ സേനയുടെ സ്ഥാനാർഥിക്ക് വോട്ടുകുത്തുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയ ഉത്തരമിതാണ്. "പ്രതിപക്ഷത്തിരിക്കാനാല്ല ബിജെപിക്ക് ജനം വോട്ടുകുത്തിയത്" - അവിടെ കാര്യങ്ങൾ വ്യക്തമാണ്. തമ്മിലടിച്ച് നേട്ടംകൊയ്ത സേനയും ബിജെപിയും മുംബൈ നഗരം വീണ്ടും ഒന്നിച്ചു ഭരിക്കാനൊരുങ്ങുന്നു.